കൊല്ലം: പത്തനാപുരത്ത് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവ് മലപ്പുറം സ്വദേശി ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പോലീസിന് കൈമാറി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ഒൻപത് മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. പ്രശ്നങ്ങൾ കൊണ്ട് മൂന്ന് മാസമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു രേവതി. രണ്ടുദിവസങ്ങൾക്ക് മുൻപ് ഭാര്യയെ കാണാനില്ലെന്നും ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറഞ്ഞ് ഗണേഷ് പത്തനാപുരം പോലീസിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്താണ് ഇരുവരെയും പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. തുടർന്ന് പുറത്തിറങ്ങിയ രേവതിയെ ഗണേഷ് ബൈക്കിൽ പിന്തുടർന്നെത്തി കുത്തുകയായിരുന്നു. മുടിയിൽ പിടിച്ച് രേവതിയെ റോഡിന്റെ വശത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു.
വഴിയില്‍ കുഴഞ്ഞുവീണ യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കൊലപ്പെടുത്താന്‍ ശ്രമിച്ച ഗണേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.രേവതിയുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക