അങ്കമാലി: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന ‘കാൽ ലക്ഷം രക്തദാനം’ വിജയത്തിലേക്ക്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളിൽ ആദ്യകാലം മുതൽ പങ്കാളിയായ അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ആണ് പുതിയ ഉദ്യമത്തിനും നേതൃത്വം നൽകുന്നത്.
അങ്കമാലി എംഎൽഎ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ്, എറണാകുളം എസിപി രാജ്കുമാർ തുടങ്ങിയവർ രക്തദാനം നടത്തിയവരിൽ ഉൾപ്പെടുന്നു. മമ്മൂട്ടി തനിക്ക് ഇഷ്ട നടൻ മാത്രമല്ല അദ്ദേഹത്തിലെ സഹാനുഭൂതിയുള്ള മനുഷ്യനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നാണ് രക്തദാനത്തിന് ശേഷം റോജി എം ജോൺ പറഞ്ഞത്. മുൻമന്ത്രി ജോസ് തെറ്റയിലും രക്തദാതാക്കൾക്ക് പിന്തുണയുമായി തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന്റെ സീനിയറും സുഹൃത്തുമാണ് ജോസ് തെറ്റയിൽ.
മമ്മൂട്ടിക്കൊപ്പം മൂന്ന് ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ ആണ് അജയ് വാസുദേവ്. ഇവർ ഒന്നിച്ച ‘ഷൈലോക്’ ഇൻഡസ്ട്രി ഹിറ്റായിരുന്നു. ഒരു ആരാധകൻ എന്ന നിലയിൽ തന്റെ കടമയും ഉത്തരവാദിത്തവുമാണ് ഈ രക്തദാനമെന്ന് അജയ് വാസുദേവ് പറഞ്ഞു. ‘മമ്മൂട്ടി ഫാൻ’ ആയ തന്നെ വിസ്മയ കേസ് വിധി വന്നപ്പോൾ മമ്മൂട്ടി വിളിച്ച് അഭിനന്ദിച്ചത് ഒരിക്കലും മറക്കാനാവില്ലന്ന് രാജ്കുമാർ പറഞ്ഞു.
ഗോകുലം ഗ്രൂപ്പിന്റെ നൂറോളം ജീവനക്കാരും ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ജീവനക്കാരും രക്തദാനത്തിൽ പങ്കാളികളായി. അങ്കമാലിയിലെ ബ്ലഡ് ബാങ്കിൽ പൊതുജനങ്ങൾക്കും രക്തം ദാനം ചെയ്യാം. വിശദ വിവരങ്ങൾക്ക് 0484 2675415 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക