തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ടിക്കറ്റിന്റെ ബാക്കി പണം നൽകാതിരുന്നതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനി വീട്ടിലേക്കു നടന്നത് 12 കിലോമീറ്റർ. ആറ്റുകാൽ സ്വദേശിയായ അഖിലേഷിന്റെ മകൾ അനശ്വരയ്ക്കാണു ഈ ദുരവസ്ഥയുണ്ടായത്.
18 രൂപ ടിക്കറ്റിന് 100 രൂപ നൽകിയ കുട്ടിയോട് ചില്ലറയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് അനശ്വര.
ചൊവ്വാഴ്ച രാവിലെ ട്യൂഷൻ ഉള്ളതു കൊണ്ട് സ്കൂൾ ബസ് ഒഴിവാക്കി കെഎസ്ആർടിസി ബസിലാണ് അനശ്വര നെടുമങ്ങാട്ടേക്കു വന്നത്.
6.40 ന്റെ ഏരുമല നെടുമങ്ങാട് ബസിൽ കയറിയ വിദ്യാർഥിനി പതിനെട്ട് രൂപ ടിക്കറ്റിന് 100 രൂപയാണ് നൽകിയത്. ബസിൽ നിന്ന് ഇറങ്ങാൻ നേരം കുട്ടി ചോദിച്ചെങ്കിലും ബാക്കി നൽകിയില്ല. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബാലൻസ് ചോദിച്ചപ്പോൾ ചില്ലറയില്ല എന്നു പറഞ്ഞു കണ്ടക്ടർ ദേഷ്യപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
കയ്യിൽ പണം ഇല്ലാത്തതിനാൽ കുട്ടി 12 കിലോമീറ്റർ നടന്നുവന്നെന്നും കുട്ടിയെ കണ്ട്ക്ടർ പരിഹസിച്ചെന്നും പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിഷയം വിവാദമായതോടെ ബാക്കി തുക കണ്ടക്ടർ കെഎസ്ആർടിസി ഡിപ്പോയിൽ അടച്ചു.
പരാതിയെ തുടർന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും കണ്ടക്ടർ പരാതിക്കാരോടു മാപ്പു പറയുകയും ചെയ്തു. തുടർന്നു കുട്ടിയുടെ രക്ഷാകർത്താവ് കേസ് വേണ്ടെന്ന് അറിയിച്ചതായും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക