സി.എം.ആർ.എല്ലിൽ നിന്നും മാസപ്പടി വാങ്ങിയസ് പട്ടികയിലെ പി.വി എന്ന ചുരുക്കപ്പേര് തൻറെതല്ലെന്ന നട്ടാക്കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് വിമർശിച്ച് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി. സി.എം.ആർ.എല്ലിലെ ഉദ്യോഗസ്ഥരുടെ മൊഴിയിൽ കൃത്യമായി പിണറായി വിജയൻ എന്ന് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ല.
നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്റ്റാറ്റിയൂട്ടറി ബോഡിയായ ഇന്ററിം സെറ്റിൽമെൻറ് ബോർഡിൻറെ റിപ്പോർട്ടിലാണ് സി.എം.ആർ.എല്ലുമായി മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കെന്ന സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് പരാമർശിക്കുന്നത്.
അതിനെ രാഷ്ട്രീയ പ്രേരിതമായി ചിത്രീകരിക്കാനുള്ള പിണറായിയുടെ തൊലിക്കട്ടി അപാരം തന്നെ. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുദ്ദേശിച്ചുള്ള ഒരു റിപ്പോർട്ടായിരുന്നെങ്കിൽ അതിനെതിരെ ഇത്രനാളായിട്ടും എക്സാലോജിക്കോ, മുഖ്യമന്ത്രിയോ എന്തുകൊണ്ട് ഒരുതരത്തിലുള്ള നിയമനടപടിയും സ്വീകരിച്ചില്ല. മുഖ്യമന്ത്രി വായ തുറക്കുന്നത് പച്ചക്കള്ളം പറയാനും ആരെയെങ്കിലും അധിക്ഷേപിക്കാനും ആക്രോശിച്ച് ഭീഷണിപ്പെടുത്താനും മാത്രമാണെന്ന് സുധാകരൻ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക