തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ നിരവധി ശ്രമങ്ങളുണ്ടായിട്ടും തുറമുഖം യാഥാര്‍ഥ്യമായതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി നാലുവര്‍ഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രചാരണം അഴിച്ചുവിട്ടത് അല്‍ പ്പത്തരമാണ്. പിണറായി വിജയന് മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് സുധാകരന് വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നെങ്കില്‍ നേരത്തെ നിശ്ചയിച്ചതുപോലെ 2019-ല്‍ തന്നെ പദ്ധതി യാഥാര്‍ഥ്യമാകുമായിരുന്നു. 2015-ല്‍ പരിസ്ഥിതി അനുമതി ഉള്‍പ്പെടെ എല്ലാ അനുമതികളും വാങ്ങിയെടുത്ത് കോടതി കേസുകള്‍ തീര്‍ക്കുകയും സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷമാണ് യുഡിഎഫ് അധികാരം വിട്ടത്. 2019-ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ പാകത്തിലുള്ള എല്ലാ നടപടികളും അന്ന് പൂര്‍ത്തിയാക്കിയിരുന്നു. പിടിപ്പുകേടിന്റെ പര്യായമായ പിണറായിക്കും സംഘത്തിനും അതുമായിമുന്നോട്ടുപോകാനായില്ലെന്നും സുധാകരന് പറഞ്ഞു.
പിണറായി വിജയന് ഉമ്മന്‍ചാണ്ടിയോട് വൈകിയ വേളയിലെങ്കിലും മാപ്പു പറയണമെന്നും തെറ്റിന് പരിഹാരമായി ഉമ്മന്‍ ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നല്‍കുകയും വേണമെന്നും സുധാകരന് ആവശ്യപ്പെട്ടു. വിഴിഞ്ഞം തീരദേശവാസികളുടെ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തി സമവായത്തോടെ പദ്ധതി നടപ്പാക്കണമെന്നും സുധാകരന് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ് വിഴിഞ്ഞം പദ്ധതി നടപ്പിലായതെന്ന് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക