ഹമാസിനെ വാഴ്ത്തുകയും പിന്തുണയ്ക്കും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പുമായി മെറ്റ. അത്തരം ഉള്ളടക്കങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന യൂറോപ്യന്‍ യൂണിയന്റെ വിമര്‍ശനത്തിനും താക്കീതിനും പിന്നാലെയാണ് മെറ്റയുടെ നീക്കം.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനു നേരെ ഹമാസ് അഴിച്ചുവിട്ട ആക്രമണത്തിന് പിന്നാലെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും ഫെയ്സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഹീബ്രു, അറബിക് ഭാഷകളിലുള്ള 7,95,000 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും നിയന്ത്രിച്ചിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി.
ഹമാസ് ബന്ദികളാക്കിയ ആളുകളുടെ മുഖം തിരിച്ചറിയുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യും. ഹമാസിന്റെ ചെയ്തികളെ അപലപിക്കുക എന്ന ഉദ്ദേശത്തോടെ പങ്കുവെച്ചവ ആണെങ്കില്‍ പോലും അവ നീക്കം ചെയ്യും. ബന്ദികളാക്കപ്പെട്ടവരുടെ മുഖം മറച്ച ചിത്രങ്ങള്‍ അനുവദിക്കുന്നുണ്ട്. എങ്കിലും തട്ടിക്കൊണ്ടുപോയ ആളുകളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് പ്രാധാന്യം നല്‍കുക.
ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ നിരവധി ഇസ്രായേല്‍ പൗരന്മാരെ ഗാസയിലേക്ക് കടത്തിക്കൊണ്ടുപോയി ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇവരുടെ വീഡിയോകള്‍ പങ്കുവെച്ച് ഹമാസ് ഭീഷണി മുഴക്കുന്നുണ്ട്. അത്തരം ഉള്ളടക്കങ്ങളും അവയുടെ പകര്‍പ്പുകളും ഉടനടി നീക്കം ചെയ്യുമെന്നും മെറ്റ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക