പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ രണ്ട് യുവാക്കളുടെ കൊലപാതകത്തിന് ഇടയാക്കിയത് ലഹരി ഉപയോഗത്തിനിടെ ഉണ്ടായ തർക്കമാണെന്ന് സമ്മതിച്ച് പ്രതി മുസ്തഫ. തൃത്താലയിലെ കരിമ്പനക്കടവിൽ ഉണ്ടായ ഇരട്ടക്കൊലപാതകം താനാണ് ചെയ്തതെന്ന് മുസ്തഫ സമ്മതിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുണ്ടൂർക്കര സ്വദേശിയായ അൻസാറിനെ സുഹൃത്തുക്കൾ വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിൽ മാരകമായി പരിക്കേറ്റ നിലയിൽ നാട്ടുകാരാണ് അൻസാറിനെ ആശുപത്രിയിൽ എത്തിച്ചത്.തന്റെ സുഹൃത്തായ മുസ്തഫയാണ് തന്നെ ആക്രമിച്ചതെന്ന് അൻസാർ തന്നെയാണ് ആശുപത്രി അധികൃതരെ അറിയിച്ചത്.
മൊഴിയുടെ അടിസ്ഥാനത്തിൽ അന്ന് രാത്രി തന്നെ പോലീസ് മുസ്തഫയെ കസ്റ്റഡിയിലെടുക്കുകയും ഇവരുടെ സുഹൃത്തായ കബീറിനായി തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. അതിനിടെ കഴിഞ്ഞ ദിവസമാണ് കബീറിനെയും കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ രീതിയിൽ ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. മീൻ പിടിക്കുന്നതിനായി കരിമ്പനക്കടവ് ഭാഗത്തെത്തിയ മൂവരും തമ്മിൽ ലഹരി ഉപയോഗത്തിനിടെ ഉണ്ടായ തർക്കമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതിയായ മുസ്തഫ കുറ്റം സമ്മതിക്കുകയായിരുന്നു. മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കേസിൽ ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക