ജനീവ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ 88 ജീവനക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍. ഒരൊറ്റ സംഘര്‍ഷത്തില്‍ ഇത്രയുമധികം യുഎന്‍ സ്റ്റാഫ് അംഗങ്ങള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണെന്ന് യുഎന്‍ അറിയിച്ചു. നിരവധി യുഎന്‍ ഇതര മാനുഷിക സംഘടനകളുമായി ചേര്‍ന്ന് പുറത്തിറക്കിയ അപൂര്‍വ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബര്‍ 7 മുതല്‍ 175 ആരോഗ്യ പ്രവര്‍ത്തകരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 34 സിവില്‍ ഡിഫന്‍സ് ജീവനക്കാരും കൊല്ലപ്പെട്ടതായി പലസ്തീന് ആരോഗ്യ മന്ത്രി മൈ അല്‍ കൈല പറഞ്ഞു. ഇതേ കാലയളവില്‍ 36 ആശുപത്രികളില്‍ 16 എണ്ണവും 72 ക്ലിനിക്കുകളില്‍ 51 എണ്ണവും ഇസ്രയേല്‍ ബോംബാക്രമണം മൂലമോ, സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ധനത്തിന്റെയും മരുന്നുകളുടെയും അഭാവം മൂലമോ പ്രവര്‍ത്തനം നിര്‍ത്തിയതായും ആരോഗ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രമായി ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസ മുനമ്പിലെ ഏഴ് ജല സംഭരണികള്‍ക്ക് നാശ നഷ്ടമുണ്ടായി.മരണസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴും ഗാസയില്‍ രാത്രി മുഴുവന്‍ കനത്ത ബോംബാക്രമണമാണ് നടക്കുന്നത്. അല്‍-മഗാസി ക്യാമ്പ് ഉള്‍പ്പടെ ഗാസയിലെ മൂന്ന് അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തി. വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം റെയ്ഡുകളും അറസ്റ്റുകളും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക