കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലമിനെതിരായ ശിക്ഷ നാളെ വിധിക്കും. ശിശുദിനമായ നാളെ എറണാകുളം പ്രത്യേക പോക്‌സോ കോടതി കേസിൽ ശിക്ഷാ വിധി പറയും.
പ്രായവും മാനസിക നിലയും കണക്കിലെടുത്ത് പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുന്നു. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110ാം ദിവസമാണ് ശിക്ഷാ വിധി.
അതിവേഗ വിചാരണയും, കുറ്റക്കാരനെന്ന കണ്ടെത്തലും, വിധിയിൻമേൽ വാദവും പൂർത്തിയായി. ഇനി പ്രതി അസഫാക് ആലത്തിനുള്ള ശിക്ഷ വിധിക്കണം. പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല.
സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആണ് ശിക്ഷ വിധിക്കുക. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്തതായും പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്.
സമാന കുറ്റകൃത്യങ്ങളിൽ മുൻപും ഏർപ്പെട്ടിട്ടുള്ള പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒന്നും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിൽ 34 ദിവസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. 26 ദിവസങ്ങൾ മാത്രമെടുത്താണ് വിചാരണ പൂർത്തിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക