കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മ അശ്വതി, സുഹൃത്ത് ഷാനിഫ് എന്നിവരുടെ അറസ്റ്റ് ആണ് എളമക്കര പൊലീസ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കും.
കേസിൽ പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ്. പ്രതി ഷാനിഫിന്റെ സലൈവ ടെസ്റ്റ് നടത്തും. കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ ഷാനിഫ് തീരുമാനിച്ചിരുന്നു. അവസരം ലഭിക്കാനായാണ് ഒരു മാസത്തോളം കാത്തിരുന്നതെന്നും ഷാനിഫ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കുഞ്ഞിന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്.
കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഷാനിഫിന്റെ മൊഴി. മരിച്ചെന്ന് ഉറപ്പു വരുത്താനായി ഷാനിഫ് കുഞ്ഞിന്റെ ദേഹത്ത് കടിച്ചെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക