റിയാദ്: തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 17,257 പ്രവാസികള്‍ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന റെയ്ഡിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 6 വരെയുള്ള ആഴ്ചയില്‍ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
11,183 താമസ ലംഘകരും 3,765 അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 2,309 തൊഴില്‍ നിയമ ലംഘകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 481 പേരെയും അറസ്റ്റ് ചെയ്തു. ഇവരില്‍ 38 ശതമാനം യമനികളും 60 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 62 നിയമലംഘകര്‍ രാജ്യത്തുനിന്ന് പുറത്തുപോകാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടു.
താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നല്‍കുകയും ചെയ്ത എട്ടുപേരെ അറസ്റ്റ് ചെയ്തു. മൊത്തം 51,884 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അതില്‍ 45,672 പുരുഷന്മാരും 6,212 സ്ത്രീകളുമാണ്. 45,773 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക