ലോസ് ഏഞ്ചൽസ്: ലോക പ്രശസ്ത സിറ്റ്കോമായ ഫ്രണ്ട്സിലെ താരം മാത്യു പെറിയുടെ മരണം ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 29നാണ് മാത്യു പെറി മരണപ്പെട്ടത്. 54 വയസുകാരനായ ഇദ്ദേഹത്തെ ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. ഇപ്പോള്‍ മാത്യുവിന്റെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
കെറ്റമിൻ (ketamine) എന്ന മരുന്നിന്റെ അമിതോപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ടോക്സികോളജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ”മാത്യുവിന്റെ രക്തത്തിൽ ഉയർന്ന അളവിലുള്ള കെറ്റമിൻ ഉണ്ടായിരുന്നതായി കണ്ടെത്തി. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും കെറ്റമിന്റെ ദൂഷ്യഫലങ്ങളാണ്. ” മുതിർന്ന മെഡിക്കൽ എക്സാമിനർ റാഫി പ്രതികരിച്ചു.
രക്തത്തിലെ കെറ്റമിന്റെ അളവ് വർദ്ധിച്ചതോടെ മാത്യു അബോധാവസ്ഥയിലായി. ടബ്ബിൽ നിന്ന് സ്വയം എഴുന്നേൽക്കാനോ, ഒന്ന് അനങ്ങാനോ കഴിയാത്ത അവസ്ഥയായി. ബാത്ത്ടെബ്ബിലെ വെള്ളത്തിൽ മുങ്ങിയപ്പോൾ പൊങ്ങിവരാനുള്ള ശേഷി മാത്യുവിന്റെ ശരീരത്തിന് ഉണ്ടായിരുന്നില്ല. പൂളിലോ ബാത്ത്ടബ്ബിലോ ഇരിക്കുമ്പോൾ സെഡേഷനുണ്ടാകുന്ന മരുന്ന് കഴിക്കുന്നത് തീർത്തും അപകടകരമാണെന്നും മെഡിക്കൽ എക്സാമിനർ അറിയിച്ചു.
കെറ്റാമൈൻ നിയമവിരുദ്ധമായി ലഹരി മരുന്നതായി ഉപയോഗിക്കാറുണ്ട്. കെറ്റാമൈൻ സാധാരണ ഡോക്ടർമാർക്ക് അനസ്തെറ്റിക് ആയി ഉപയോഗിക്കാറുണ്ട്. കൂടാതെ മാനസികാരോഗ്യ ചികിത്സയായി ഗവേഷകർ ഇത് ഉപയോഗപ്പെടുത്താറുണ്ട്.
അതേ സമയം വളരെക്കാലമായി മദ്യത്തിന് അടിമയായിരുന്നു മാത്യു പെറി എന്നാണ് റിപ്പോര്‍ട്ട്. സമീപ വര്‍ഷങ്ങളില്‍ പലപ്പോഴും ഡി അഡിക്ഷന് സെന്ററില്‍ ചികിത്സയിലായിരുന്നു താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക