ശബരിമലയിൽ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ തയ്യാറെടുപ്പുകളുമായി ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ നടപടി ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
നെറ്റ്വർക്ക് പ്രശ്നങ്ങൾ കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാൻ ആകാതെ വരുന്ന ഭക്തർക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോർഡ് ബിഎസ്എൻഎല്ലുമായി സഹകരിച്ച് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നത്. ഇതിലൂടെ ഒരാൾക്ക് അരമണിക്കൂർ സമയം പരമാവധി സൗജന്യ വൈഫൈ ലഭിക്കും.
ആകെ 15 വൈഫൈ ഹോട്ട്സ്പോട്ടുകളുമായി ആദ്യഘട്ടത്തിൽ ശബരിമലയിലെ നടപ്പന്തൽ,തിരുമുറ്റം,സന്നിധാനം, മാളികപ്പുറം, ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം അരവണ കൗണ്ടറുകൾ, മരാമത്ത് കോംപ്ലക്സ്, ആശുപത്രികൾ എന്നിവിടങ്ങളിൽ സൗജന്യ വൈഫൈ സേവനം ലഭിക്കും.
ഇതിനോടകം തന്നെ ക്യു കോംപ്ലക്സുകളിൽ സൗജന്യ വൈഫൈ സേവനം ബിഎസ്എൻഎൽ നൽകി തുടങ്ങിയിട്ടുണ്ട്. പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യം ബിഎസ്എൻഎല്ലിന് വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക