വര്‍ക്കലയിൽ എത്തുന്ന സഞ്ചാരികള്‍ക്കായി ഫ്ളോട്ടിങ് ബ്രിഡ്ജ് തയ്യാറായി. പുതുവത്സര സമ്മാനമായി വിനോദസഞ്ചാര വകുപ്പാണ് പുതു സംരംഭം ഒരുക്കുന്നത്.
ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജാണ് പാപനാശം പ്രധാന തീരത്ത് തയ്യാറായത്. കടലിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം നൂറു മീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും.
100 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശത്തും തൂണുകളുമുണ്ടാകും. അവസാന ഭാഗത്ത് കടല്‍ക്കാഴ്ച ആസ്വദിക്കുന്നതിന് 11 മീറ്റര്‍ നീളത്തിലും ഏഴു മീറ്റര്‍ വീതിയിലുമായി
പ്ലാറ്റ് ഫോമുകളുമുണ്ട്.
700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെന്‍സിറ്റി പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചത്. സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡുകള്‍, ലൈഫ് ജാക്കറ്റ്, സുരക്ഷാ ബോട്ടുകള്‍ എന്നിവയുണ്ടാകും.
നിശ്ചിതസമയത്തേക്ക് നിശ്ചിത നിരക്ക് ഈടാക്കിയാകും പാലത്തിലേക്കുള്ള പ്രവേശനം. രാവിലെ മുതല്‍ സന്ധ്യവരെ പ്രവേശനം അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക