തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഒന്നരവയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കാട്ടാക്കട കൊണ്ണിയൂരില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. പ്രതിയായ മഞ്ജുവിനെ വിളപ്പിന്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു.
ആദ്യം കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് മഞ്ജുവാണ് വീടിന് സമീപം ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് കുഞ്ഞിനെ താന്‍ കിണറ്റിലെറിഞ്ഞെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിന്‍ശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ശ്രീകണ്ഠന് എന്നയാളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന് മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക