കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതി വിഹിതവും സാമ്പത്തിക സഹായവും അറിഞ്ഞശേഷം അതുകൂടി ഉൾക്കൊണ്ട് അന്തിമ ബജറ്റിന് രൂപം കൊടുത്ത ശേഷം വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ മാർഗ്ഗങ്ങൾ തേടാനാണ് തീരുമാനം.
സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിക്ക് രൂപം നൽകുന്നതിനായി വരുന്ന ആഴ്ച ആസൂത്രണ ബോർഡ് തീരുമാനമെടുക്കും. 50% മാത്രമാണ് നടപ്പ് വർഷത്തെ പദ്ധതി ചെലവ് എത്തിക്കാൻ സാധിച്ചിട്ടുള്ളത്. അതിനാൽ തന്നെ പദ്ധതി അടങ്കൽ മുൻവർഷത്തേക്കാൾ കൂട്ടാൻ ആവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പ്രതീക്ഷിച്ചതോതിൽ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ കടമെടുക്കാൻ അനുമതി കിട്ടാത്തതും സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. നാലു മാസത്തെ ക്ഷേമപെൻഷൻ തുക കുടിശികയായി തുടരുകയാണ്. ഉദ്യോഗസ്ഥർ, പെൻഷൻകാർ, ക്ഷാമബത്ത എന്നിവയടക്കം ശമ്പളം പരിഷ്കരിച്ച വകയിലും വൻ കുടിശ്ശികയാണ് നിലവിലുള്ളത്.
40,000 കോടി രൂപയെങ്കിലും കരാറുകാർക്ക് ഉൾപ്പെടെ ഈ സാമ്പത്തിക വർഷം നൽകാനാവാത്ത സ്ഥിതിയാണ് ഉള്ളത്. കഴിഞ്ഞദിവസം ബജറ്റിനു മുന്നോടിയായി സാമ്പത്തിക വിദഗ്ധരുമായി നടന്ന ചർച്ചയിൽ ഡോ കെ പി കണ്ണൻ, ഡോ ബി എ പ്രകാശ്, ലേഖ ചക്രവർത്തി തുടങ്ങിയവർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക