കുസാറ്റ് സർവ്വകലാശാലയിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതിചേർത്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ആയിരുന്ന ദീപക് കുമാർ സാഹു ആണ് കേസിലെ ഒന്നാംപ്രതി. ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായ ഗിരീഷ് കുമാരൻ തമ്പി, വിജയ് എന്നിവർ കേസിലെ മറ്റ് പ്രതികളാണ്. സർവ്വകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് സംഭവത്തിൽ ഗുരുതരമായ വീഴ്ചയുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതുവരെ നടന്ന അന്വേഷണത്തിൽ ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിനൊപ്പം അധ്യാപകരെയും പ്രിൻസിപ്പലിനെയും പ്രതിചേർത്ത് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്ന സംഘാടനത്തിലുണ്ടായ പിഴവ്, ക്യാമ്പസിൽ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലകളെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗരേഖയുടെ പൂർണ്ണമായ ലംഘനം, പുറത്തുനിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ച് ക്യാമ്പസിൽ പരിപാടി സംഘടിപ്പിക്കാൻ പാടില്ലെന്ന നിർദ്ദേശത്തിന്റെ ലംഘനം, പരിപാടിയുടെ പേരിൽ പണപ്പിരിവ് പാടില്ലെന്ന നിർദ്ദേശത്തിന്റെ ലംഘനം, പരിപാടി നടക്കുമ്പോൾ ബാരിക്കേഡിങ് ഉണ്ടായില്ല, ദുരന്തസാധ്യത മുൻകൂട്ടി കണ്ടുള്ള നിയന്ത്രണങ്ങൾ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക