നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി കടന്ന ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയും സിഇഒയുമായ യുവതി പിടിയില്‍. സുചേന സേത് എന്ന ബിസിനസ്സുകാരിയാണ് അറസ്റ്റിലായത്.
നോര്‍ത്ത് ഗോവയിലെ കണ്ടോലിമിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ മകന്റെ മൃതദേഹം ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ചാണ് സുചേന പിടിയിലാവുന്നത്.
മുന്‍ ഭര്‍ത്താവ് കുട്ടിയെ കാണുന്നത് ഇഷ്ടമല്ലാത്തതിനാലാണ് യുവതി നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയതെന്ന് ഗോവ പോലീസ് പറയുന്നത്. 2010ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് 2019 ലാണ് മകന് ജനിച്ചത്. എന്നാല്‍ 2020-ല്‍ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞിരുന്നു. എല്ലാ ഞായറാഴ്ചകളില്‍ പിതാവിന് മകനെ കാണാമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
മകനെ മുന്‍ ഭര്‍ത്താവ് കാണാതിരിക്കാന്‍ ശനിയാഴ്ച അവര്‍ ഗോവയിലെത്തുകയായിരുന്നു. മകനോടൊപ്പം ചെക്ക് ഇന്‍ ചെയ്ത യുവതി തിരികെ ഒറ്റയ്ക്ക് പോയതില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. ഗോവ പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ അപാര്ട്മെന്റില് നിന്നിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തി.
യുവതി ബെംഗളൂരുവിലേക്ക് തിരിച്ച ടാക്സി ഡ്രൈവറെ പോലീസ് ഫോണില്‍ ബന്ധപ്പെടുകയും മകന് കൂടെയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ടാക്സി ഡ്രൈവറോട് ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിലേക്ക് യുവതിയെ എത്തിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ബാഗില്‍ നിന്നും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക