അന്നപൂരണി സിനിമയുടെ വിവാദത്തെ തുടര്‍ന്ന് നയന്‍താരയ്ക്കെതിരേ മധ്യപ്രദേശിലും കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസ്. നയന്‍താരയെ കൂടാതെ നടന് ജയ്, സംവിധായകന് നിലേഷ് കൃഷ്ണ, നിര്‍മാതാക്കളായ ജതിന് സേത്തി, ആര്. രവീന്ദ്രന്, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫിസര്‍ ഷാരിഖ് പട്ടേല്‍, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്.
സിനിമയ്ക്കെതിരെ മുംബൈയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് മധ്യപ്രദേശിലെ ജബല്‍പൂരിലും സമാനപരാതി ലഭിച്ചതിനേത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ശ്രീരാമനെ അനാദരിക്കുകയും സിനിമയിലൂടെ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് ഹിന്ദു സേവാ പരിഷത്ത് എന്ന ഹൈന്ദവ സംഘടന ജബല്‍പൂരിലെ ഒംതി സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ആരോപിക്കുന്നു.
ചിത്രത്തിലെ ഒരു രംഗത്ത് ഒരു പാചക മത്സരത്തിന് മുമ്പ് സ്കാര്‍ഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക വിധി പ്രകാരം നിസ്കരിക്കുന്നുണ്ടെന്നും ഈ രംഗം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ആരോപണം. നയന്‍താരയുടെ എഴുപത്തിയഞ്ചാം ചിത്രമായ ‘അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ്’ ഡിസംബര്‍ 1 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഡിസംബര്‍ 29 ന് ഒടിടിയിലെത്തി നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക