ശബരിമല: ഈ വർഷത്തെ മകര ജ്യോതി ദർശനത്തിന് ശബരിമല സജ്ജമായി. ഇന്ന് വൈകിട്ട് പൊന്നമ്പലം മകരജ്യോതി തെളിയും. മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
മകരജ്യോതി ദർശനത്തിനായി സജ്ജമാക്കിയിട്ടുള്ള 10 പോയിന്റ്കളിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും മകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തർ പോലീസിന്റെയും ഫയർഫോഴ്സിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കണം എന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ഇത്തവണ ആദ്യമായാണ് മകരജ്യോതി ദർശനത്തിന്റെ ഭാഗമായി മൂന്ന് നേരവും ഭക്തർക്ക് പ്രത്യേകമായി ഭക്ഷണസൗകര്യം ഏർപ്പെടുത്തിയത്.
ഭക്തർക്കുള്ള ലഘു ഭക്ഷണമായി തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി കെ ശേഖർ ബാബുവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 80 ലക്ഷത്തോളം ബിസ്ക്കറ്റുകളും ഭക്തർക്കായി എത്തും. ഇതിനോടൊപ്പം ഇടതടവില്ലാതെ ചുക്കുവെള്ളവും നൽകുന്നുണ്ട്. നാളെ പുലർച്ചെ 2. 15ന് നട തുറന്ന് 2. 46 ന് നെയ്യഭിഷേകവും മകരസംക്രമ പൂജയും നടക്കും.
തുടർന്ന് അടയ്ക്കുന്ന നട വൈകിട്ട് അഞ്ചുമണിക്കാണ് തുറക്കുക. 5.15 അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരം കുത്തിയിലെത്തും. ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങുന്ന തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിയുക.
അമ്പതിനായിരം പേർക്ക് വെർച്വൽ ക്യൂ വഴി ജനുവരി 16ന് ദർശനത്തിന് സൗകര്യമൊരുക്കുമെന്നും 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 60,000 പേർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാം എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
സ്പോട്ട് ബുക്കിങ്ങിന് ജനുവരി 16 മുതൽ അനുവാദം നൽകുമെന്നും ജനുവരി 20 വരെ ബക്കറ്റ് ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ജനുവരി 21ന് രാവിലെ പന്തള രാജാവിന് ദർശനം നടത്തുന്നതിനായി നട തുറക്കുമെന്നും അതിനുശേഷം നട അടക്കും എന്നും ബോർഡ് പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക