വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വയനാട് ജില്ലാ കളക്ടർ രേണൂരാജ് പറഞ്ഞു. ആവശ്യമെങ്കിൽ കർണാടക വനം വകുപ്പിന്റെ സഹായം തേടുമെന്നും മയക്കുവെടി വെച്ച് പിടികൂടിയ ശേഷം ആനയെ കർണാടകയിലേക്ക് കൊണ്ടുപോകും എന്നും കളക്ടർ അറിയിച്ചു.
വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാന ആറുമണിക്കൂറിൽ അധികമായി ജനവാസ മേഖലയിൽ തുടരുകയാണ്. മാനന്തവാടി ടൗണിൽ കടകൾ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാനന്തവാടി ടൗണിൽ കാട്ടാന ഇറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25, 26, 27, ഇടവക പഞ്ചായത്ത് വാർഡ് 4, 5, 7 എന്നിവയിൽ സി ആർ പി സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ആനയെ പിടികൂടുന്നതിനായി അടിയന്തരമായി നടപടികൾ സ്വീകരിച്ചു വരികയാണെന്നും ആനയെ പിന്തുടരുകയോ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ ചെയ്യരുത് എന്നും കലക്ടർ അറിയിച്ചു. ആന ഇറങ്ങിയത് ജനവാസ കേന്ദ്രത്തോട് ചേർന്ന പ്രദേശമായതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക