വയനാട്: വയനാട് ജില്ലയിലെ ചില സ്കൂളുകള്‍ക്ക് ഇന്ന് അവധി. തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ കാരണങ്ങളാലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന് മൂല (ഡിവിഷന് 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും.
അതേസമയം വയനാട്ടിൽ നാളെ (13 ഫെബ്രുവരി 2024) ഹർത്താലിന് ആഹ്വാനം ചെയ്ത് കാർഷിക സംഘടന. വയനാട്ടിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം കർഷകൻ അജീഷിനെയും ആന കുത്തികൊന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നാളെ ഹർത്താൽ നടത്താൻ ആഹ്വാനം ചെയ്തത്.
കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്നാണ് സംഘടനകൾ ആരോപിക്കുന്നത് കൂടാതെ അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു. ഇന്നലെ ജനങ്ങൾ ജില്ലാ ഭരണകൂട പ്രതിനിധകളെ വളഞ്ഞപ്പോൾ മാത്രമാണ് മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും പ്രതിനിധികൾ ആരോപിക്കുന്നു.
നാളെ (ചൊവ്വാഴ്ച) രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക