ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് കാട്ടാനയിറങ്ങിയത്. മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) ആണ് കൊല്ലപ്പെട്ടത്. രാവിലെ 9.30നാണ് സംഭവം. ആനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇന്ദിരയെ ആശുപത്രിലേയ്ക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
വിളവെടുപ്പിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര. ആനകളെ തുരത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ദിരയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധിക ഇന്ദിരയുടെ മൃതദേഹവുമായ് കോൺഗ്രസിന്റെ പ്രതിഷേധം. ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് എത്താതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെ ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാർ കൈക്കലാക്കി.
ബന്ധുക്കളുടെ സമ്മതതോടെയാണ് മൃതദേഹവുമായി പ്രതിഷേധം നടത്തുന്നതെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ നടത്തുന്നത്. അന്തിമ നടപടികൾ പൂർത്തിയാകും മുൻപ് മൃതദേഹം പ്രതിഷേധക്കാർ കൊണ്ടുപോയെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക