മൂന്നാറില്‍ നീലവസന്തം തീര്‍ത്ത് ജക്രാന്തയുടെ വസന്തകാലം. തെയിലക്കാടുകള്‍ക്കിടയിലും വഴിയോരങ്ങളിലും തണല്‍ വിരിച്ച് പൂത്തുനില്ക്കുന്ന ജക്രാന്തകള്‍ പ്രകൃതി മനോഹാരിതയുടെ ദൃശ്യവിരുന്നാണ് സന്ദർശകർക്ക് പകര്‍ന്നു നല്‍കുന്നത്. മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ വൈലറ്റ് കാന്തി വിരിക്കുന്ന ജക്രാന്ത മരങ്ങള്‍ വസന്തകാലത്ത് മൂന്നാറിന് വര്‍ണ്ണനാതീതമായ സൗന്ദര്യം നല്കുന്നു.
കത്തിനില്‍ക്കുന്ന വേനലില്‍ എല്ലാം കരിഞ്ഞുണങ്ങുമ്പോളാണ് വസന്തത്തിന്റെ വിസ്മയ കാഴ്ചയൊരുക്കി ജക്രാന്തകള്‍ പൂത്തുനില്‍ക്കുന്നത്. മൂന്നാറിലെ തെയിലക്കാടുകള്‍ക്കിടയില്‍ നീലവരയിട്ട് ജാലകങ്ങളെന്ന കവിഭാവനപോലെ നീലവാകകള്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. ബിഗ്നേഷ്യ ഗണത്തില്‍പെട്ട ആരാമ വൃക്ഷത്തിന്റെ സ്വദേശം അമേരിക്കയാണ്.
മൂന്നാര്‍ തേയില തോട്ടങ്ങളിലെ കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്യന്മാരാണ് പാതയോരങ്ങളിലും ബംഗ്ലാവുകളുടെ പരിസരത്തും ജാക്രാന്ത മരങ്ങള്‍ വച്ച് പിടിപ്പിച്ചത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വരണ്ടുണങ്ങുന്ന പ്രകൃതിക്ക് വസന്തത്തിന്റെ നനവ് നല്‍കിയാണ് ജക്രാന്ത മരങ്ങള്‍ പൂവിടാറ്. ഇല പൊഴിച്ച് പുഷ്പങ്ങളാല്‍ തഴുകി നില്ക്കുന്ന ജക്രാന്ത മരങ്ങള്‍ സഞ്ചാരികളുടെ മനസ്സ് കീഴടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
മലകയറി എത്തുന്ന സഞ്ചാരികള്‍ എത്ര കണ്ടാലും ബാക്കിയാവുന്ന ജക്രാന്ത പുഷ്പങ്ങളുടെ മനോഹാരിത ക്യാമറയില്‍ പകര്‍ത്തുവാന്‍ മത്സരിക്കാറുണ്ട്. ലാറ്റിന്‍ അമേരിക്കയിലേയും കരീബിയന്‍ പ്രദേശങ്ങളിലേയും ഉഷ്ണ മേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നുള്ള ബിഗ്നോണിയേസി കുടുംബത്തിലെ 49 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സില്‍പ്പെട്ടതാണ് ജക്രാന്ത. അമേരിക്കക്കാരിയായ ജക്രാന്തക്ക് നീല വാകയെന്നും വിളിപ്പേരുണ്ട്.
ഏറ്റവും കൂടുതല്‍ ചുടനുഭവപ്പെടുന്ന ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് നീലവാകയെന്നറിയപ്പെടുന്ന ജക്രാന്തയുടെ വസസന്തകാലം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജക്രാന്തകളുള്ളത് മൂന്നാര്‍, മറയൂര്‍, ദേവികുളം എന്നിവടങ്ങളിലാണ്. ഔഷധ കൂട്ടുകളിലും ജക്രാന്ത പൂക്കളെ ഉപയോഗിച്ചിരുന്നതായും പഴമക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക