12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ വിമാനക്കമ്പനികളോട് സിവിൽ വ്യോയനായ ഡയറക്ടറേറ്റ് നിർദേശിച്ചു. മാതാപിതാക്കളുടെ സീറ്റുകള്‍ രണ്ട് ഇടങ്ങളിലാണെങ്കില്‍ ഒരാള്‍ക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് നല്‍കേണ്ടത്. യാത്രയില്‍ മാതാപിതാക്കളില്ലെങ്കില്‍ കൂടെയുള്ള മുതിര്‍ന്നയാളുടെ കൂടെ സീറ്റ് നല്‍കണമെന്നും വ്യോമയാന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
‘12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് തങ്ങളുടെ മാതാപിതാക്കളുടെ അടുത്തോ രക്ഷകര്‍ത്താവിന്റെ അടുത്തോ സീറ്റ് നല്‍കിയിട്ടുണ്ടെന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ ഉറപ്പുവരുത്തണം,’ എന്നാണ് ഡിജിസിഎ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മാതാപിതാക്കള്‍ക്കൊപ്പമോ പരിചയമുള്ള മുതിര്‍ന്നവര്‍ക്കൊപ്പമോ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് അവരില്‍ നിന്നുമാറി സീറ്റ് അനുവദിക്കുന്നതു സംബന്ധിച്ച പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഡി.ജി.സി.എയുടെ ഇടപെടല്‍. കുട്ടിയുടെയും രക്ഷിതാവിന്റെയും ഒരേ പി.എന്‍.ആര് നമ്പര്‍ ആണെങ്കില്‍ മാത്രമേ ഈ നിര്‍ദേശം ബാധകമാവുകയുള്ളു. സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവര്‍ വിമാനത്താവളത്തില്‍ വച്ച് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ അനുവദിക്കുന്ന സീറ്റുകള്‍ സംബന്ധിച്ചായിരുന്നു പരാതി.
ഇത്തരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കുന്നതിന് അധിക ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഡി.ജി.സി.എ വ്യക്തമാക്കുന്നു. നേരത്തെ സീറ്റ് സെലക്ട് ചെയ്യുന്നതിനായി എയര്‍ലൈന്‍ കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കിയിരുന്നു. ഇത് അടയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്ക് കമ്പനികള്‍ തീരുമാനിക്കുന്ന ഓര്‍ഡറിലാണ് സീറ്റ് ലഭിച്ചിരുന്നത്. ഇതിന് പുറമെ സീറോ ബാഗേജ്, ഇഷ്ടമുള്ള സീറ്റുകൾ തെരഞ്ഞെടുക്കാനുള്ള അവസരം, ഭക്ഷണ – പാനീയങ്ങൾ, സംഗീത ഉപകരണങ്ങൾ കൊണ്ടുപോകൽ തുടങ്ങിയവയ്ക്ക് അധികം ചാർജ് വാങ്ങാനും അനുമതി നൽകിയിട്ടുണ്ട്.
വിമാനത്തില്‍ നല്കുന്ന മദ്യത്തിന്റെ പരിധിയെ കുറിച്ചും യാത്രക്കാര്‍ മദ്യപിച്ച് ലക്ക് കെടാതിരിക്കാനുമുള്ള നയം രൂപീകരിക്കേണ്ടത് ഓരോ എയര്‍ലൈനുകളുടെയും അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ഡിജിസിഎ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക