വൈദ്യുതവാഹനങ്ങളുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുന്നതില്‍ ആശങ്കയുമായി കെ.എസ്.ഇ.ബി. വൈദ്യുതിലഭ്യത കുറവുള്ള സമയമായതിനാല്‍ ഉപയോഗം സംബന്ധിച്ച് ബോധവത്കരണവുമായി അധികൃതര്‍ ഇറങ്ങിയിരിക്കുകയാണ്. 2023-ല്‍ സംസ്ഥാനത്ത് 75,790 വൈദ്യുതവാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.ഇതുവരെയുള്ള കണക്കുപ്രകാരം 2024-ല്‍ 26,855 വാഹനങ്ങളും.
ഇവിടെ 2020-നു ശേഷമാണ് വൈദ്യുതവാഹനവിപണിയില്‍ കുതിപ്പുണ്ടായതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.കേവലം 1,366 വാഹനങ്ങളായിരുന്നു 2020-ല്‍ രജിസ്റ്റര്‍ചെയ്തത്. 2021-ല്‍ 8,734 ആയി.അത് കുത്തനെ ഉയര്‍ന്ന് 2022-ല്‍ 39,618-ല്‍ എത്തി. തൊട്ടടുത്തവര്ഷമായപ്പോഴേക്കും ഏകദേശം ഇരട്ടിയായി.
മലിനീകരണം കുറയ്ക്കുമെന്ന ഗുണവശം ഉള്ളപ്പോൾ തന്നെ പൊതു വൈദ്യുതോപയോഗം കൂടുന്നതാണ്വെല്ലു വിളിയായി വരുന്നത്.കെ.എസ്.ഇ.ബി.യെയാണ് ഇത്തരം വാഹനങ്ങള്‍ ക്രമാതീതമായി കൂടുന്നത് പ്രതിസന്ധിയിലാക്കുന്നത്.മഴ ലഭ്യതക്കുറവ് കൂടിയാകുമ്പോള്‍ ബുദ്ധിമുട്ട് ഇരട്ടിക്കും.
ട്രാന്‍സ്ഫോര്‍മറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും വന്‍ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന വാഹനങ്ങള്‍ രാത്രി ചാര്‍ജ് ചെയ്യുന്നത് ഇടയാക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി. പറയുന്നു. ഏറ്റവുമധികം ഉപയോഗിക്കുന്ന സമയം രാത്രി ആയതാണ് കാരണം.ഓരോ വാഹനത്തിന്റെയും ബാറ്ററിശേഷി വ്യത്യാസപ്പെട്ടിരിക്കും. 24 കിലോവാട്ട് ശേഷിയുള്ള വാഹനം 100 ശതമാനം ചാര്‍ജാകാന്‍ 24 യൂണിറ്റ് വൈദ്യുതി വേണം.18 കിലോവാട്ട് വാഹനത്തിന് 18 യൂണിറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക