വയനാട്ടിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവം ഗൂഢാലോചനയാണെന്നും ബിജെപി പ്രവർത്തകർക്ക് സംഭവത്തിൽ പങ്കില്ലെന്നും വയനാട് ജില്ല ബിജെപി പ്രസിഡന്റ് പറഞ്ഞു. സംഭവത്തിൽ ബിജെപി പ്രവർത്തകർക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നും കൃത്യമായ അന്വേഷണം വേണമെന്നും പറഞ്ഞു.
യുഡിഎഫും എൽഡിഎഫും ആണ് കിറ്റ് നൽകി വോട്ട് പിടിക്കുന്നത് എന്നും വയനാട് ബിജെപി ജില്ലാ പ്രസിഡണ്ടായ പ്രശാന്ത് മലവയൽ പറഞ്ഞു. 1500 ഓളം ഭക്ഷ്യ കിറ്റുകളാണ് വയനാട് ജില്ലയിലെ ബത്തേരിയിൽ നിന്ന് പിടികൂടിയത്. നേരത്തെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ബിജെപി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നു എന്ന തരത്തിൽ യുഡിഎഫും എൽഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.
ബത്തേരിയിൽ നിന്ന് പിടികൂടിയത് കൂടാതെ വയനാട് ജില്ലയിലെ മാനന്തവാടി അഞ്ചാംമൈലിലെയും കൽപ്പറ്റ മേപ്പാടി റോഡിലെയും സൂപ്പർമാർക്കറ്റുകളിൽ നിന്ന് വിതരണത്തിനായി സമാനരീതിയിൽ കിറ്റുകൾ കൊണ്ടുപോയതായും ബിജെപിക്ക് എതിരെ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ആരോപണം ഉന്നയിക്കുന്നുണ്ട്.
ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിൽ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പഞ്ചസാര,ബിസ്ക്കറ്റ്, റസ്ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പുപൊടി, കുളി സോപ്പ്, എന്നീ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളും ഇവയ്ക്കു പുറമേ വെറ്റില, അടയ്ക്ക, പുകയില എന്നിവയടങ്ങിയ കിറ്റുകളും കണ്ടെത്തിയത്.
വയനാട്ടിലെ ആദിവാസി മേഖലകളിൽ വിതരണം ചെയ്യുന്നതിനായി ബിജെപി പ്രാദേശിക നേതാക്കളാണ് കിറ്റുകൾക്കായി ഓർഡർ നൽകിയത് എന്നും വോട്ട് നേടുന്നതിനായാണ് ഇത്തരത്തിൽ കിറ്റുകൾ തയ്യാറാക്കിയത് എന്നുമാണ് എൽഡിഎഫും യുഡിഎഫും ഉന്നയിക്കുന്ന ആരോപണം.
എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകരുടെ ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാനന്തവാടി അഞ്ചാംമൈലിലും കൽപ്പറ്റ മേപ്പാടി റോഡിലും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ 470 ഓളം കിറ്റുകൾ വിതരണം ചെയ്തതായി കണ്ടെത്തുകയും പകുതി കിറ്റുകൾ വാഹനത്തിലും പകുതി കിറ്റുകൾ കടയുടെ മുന്നിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.
സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് മാനന്തവാടി അഞ്ചാംമൈലിലും കൽപ്പറ്റ മേപ്പാടി റോഡിലും പരിശോധന നടത്തുകയും സംഭവത്തിൽ കടയുടമ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക