തിരുവനന്തപുരം: കേരളം നാളെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് നീങ്ങുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് നേടാനുള്ള കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും ഉള്ളത്. ഇന്ന് വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനത്തിൽ എത്താനുള്ള ദിവസവും കൂടിയാണ്. അടിയൊഴുക്കുകള്‍ തടയാനുള്ള അവസാന നീക്കമാണ് മുന്നണികൾ ഒരുക്കുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണ് തയ്യാറായി നിൽക്കുന്നത്.
തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ തുടങ്ങിയിട്ടുണ്ട്. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞയാണ്. സുരക്ഷ സജ്ജമാക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാവുന്നതാണ്. ഇതിന് വേണ്ടിയുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.
രണ്ടാംഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുക. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക