കൊല്ലത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തിൽ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. വസ്തു തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി കൂടുതൽ അന്വേഷണം നടത്താനാണു നീക്കം.
അതേസമയം പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജനത്തെ നിയന്ത്രിക്കാൻ പൊലീസിന് നിരവധിതവണ ലാത്തിവീശേണ്ടിവന്നു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വൻ പൊലീസ് അകമ്പടിയിലാണ് കുരീപ്പള്ളി നെടുമ്പന കാട്ടൂർ മേലേഭാഗം സെബദിൽ ജയമോളെ മൃതദേഹം കത്തിച്ച പുരയിടത്തിലും ഉപേക്ഷിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എന്നാൽ മകനെ കൊലപ്പെടുത്തിയതിന്റെ ഒരു പശ്ചാത്താപവും ഇവരുടെ മുഖത്ത് പ്രകടമായിരുന്നില്ല. തെളിവെടുപ്പ് നടത്തുന്നതിനിടെ ഇവരെ കാണാനായി തടിച്ചു കൂടിയവർക്കുനേരെ ഇവർ പലപ്പോഴും കയർക്കുന്നുണ്ടായിരുന്നു.
കുട്ടിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ, കുട്ടിയുടെ ചെരിപ്പുകൾ, മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകാൻ ഉപയോഗിച്ച തോർത്ത്, കരിഞ്ഞ അസ്ഥിക്കഷണങ്ങൾ, വലിച്ചുനീക്കാൻ ഉപയോഗിച്ച കോരി, മണ്ണെണ്ണ വാങ്ങാൻ ഉപയോഗിച്ച കന്നാസ് എന്നിവ കണ്ടെടുത്തു. മൃതദേഹത്തിൽ ഇല്ലാതിരുന്ന കയ്യും കാലും മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തെളിവെടുപ്പിനിടെ കണ്ടെടുത്തു.
പ്രതിയെ തിരികെ കൊണ്ടുപോകവെ പൊലീസ് ജീപ്പിനുനേരെ കല്ലേറുണ്ടായി. പ്രതിയായ ജയമോൾക്ക് മനോരോഗമുണ്ടോ എന്നറിയുന്നതിനായി മാനസികാരോഗ്യകേന്ദ്രത്തിൽ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക