ഈ വര്‍ഷത്തെ ഹജ്ജ് സർവീസുകൾക്ക് കരിപ്പൂരിനേക്കാള്‍ ചെറിയ എട്ട് വിമാനത്താവളങ്ങളെയടക്കം ഉള്‍പ്പെടുത്തിയാണ് വിമാന കമ്പനികളില്‍നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത്. കരിപ്പൂരിനേക്കാള്‍ ചെറിയ എട്ട് വിമാനത്താവളങ്ങളില്‍നിന്ന് ഇടത്തരം എ310,320 വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ശ്രമം. മംഗലാപുരത്തിന് പുറമെ കരിപ്പൂരിനെക്കാള്‍ ചെറിയ റണ്‍വേയുള്ള ലഖ്നൗ, ഭോപ്പാല്‍, ഇന്‍ഡോര്‍, വാരാണസി,റാഞ്ചി, ഔറംഗാബാദ്, ഗയ എന്നീ വിമാനത്താവളങ്ങളും ഈ വർഷം ലിസ്റ്റിലുണ്ട്.
മൂന്ന് വര്‍ഷം മുന്‍പ് കരിപ്പൂരിലെ റണ്‍വേ നവീകരണത്തിനായി അടച്ചതിനെ തുടര്‍ന്നാണ് ഹജ്ജ് സര്‍വിസുകള്‍ കൊച്ചിയിലേക്ക് മാറ്റിയത്. ഒരു താല്കാലിക സംവിധാനം എന്ന നിലയിലായിരുന്നു ഈ മാറ്റം. സംസ്ഥാനത്തുനിന്ന് ഹജ്ജ് കര്‍മത്തിനു പോകുന്നവരില്‍ 80 ശതമാനവും ഇത്തവണയും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഹജ്ജ് സർവീസുകൾ കരിപ്പൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മറ്റി സുപ്രീംകോടതിയില്‍ ഹർജി നല്‍കിയിട്ടുണ്ട്. ഇതില്‍ കേന്ദ്രം നല്കിയ സത്യവാങ്മൂലമാകട്ടെ കരിപ്പൂര്‍ ചെറിയ വിമാനത്താവളമാണെന്നായിരുന്നു.
കഴിഞ്ഞ വര്‍ഷം സൗദി എയര്‍ലൈന്‍സ് ഇടത്തരം വിമാനങ്ങളാണ് ഹജ്ജ് സർവീസിന് ഉപയോഗിച്ചിരുന്നത്. അനുമതി ലഭിച്ചാല്‍ ഇത്തരം വിമാനങ്ങള്‍ കരിപ്പൂരില്‍ സർവീസിന് എത്തിക്കാമെന്ന് വിമാന കമ്പനി അധികൃതര്‍ പറയുമ്പോഴും കേന്ദ്ര വ്യോമയാന മന്ത്രാലയം കരിപ്പൂരിനോടുള്ള നയം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക