ഇലഞ്ഞിപ്പൂക്കൾ വാടിയാലും മണം മായില്ല. അതുപോലെ എത്ര ദൂരെ മറഞ്ഞാലും മലയാളികൾ മാധവിക്കുട്ടിയെ മറക്കില്ല. മലയാളികൾ ആമി എന്ന് വിളിച്ചു നെഞ്ചേറ്റിയ മാധവികുട്ടി ഓർമ്മയായിട്ട് ഇന്നേക്ക് 9 വർഷം.
ജീവിതത്തിലും കഥയിലും പ്രണയം കൊണ്ട് പൂത്തുലഞ്ഞിരുന്ന മാധവിക്കുട്ടി എന്ന കമല സുരയ്യ 6 പതിറ്റാണ്ട് കാലം മലയാളികൾക്ക് സമ്മാനിച്ചത് ആത്മസൗന്ദര്യത്തിന്റെ വിവിധ ഭാവങ്ങളായിരുന്നു. കവയത്രി ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം നായരുടെയും മകളായി 1934 മാർച്ച് 31നായിരുന്നു മാധവിക്കുട്ടിയുടെ ജനനം. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ രചനകൾ നടത്തി. ഇംഗ്ലീഷിൽ കവിതകളെഴുതുന്ന ഇന്ത്യൻ എഴുത്തുകാരിൽ പ്രമുഖയായിരുന്നു അവർ.
സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളെയും പറ്റി അവർ തന്റെ കൃതികളിലൂടെ തുറന്നെഴുതി. ഒരു സ്ത്രീയ്ക്ക് അണിയാൻ കഴിയുന്ന എല്ലാ വേഷങ്ങളും അവരുടെ കൃതികളിലൂടെ അനാവൃതമായി. സംഗീതം പോലെ സുന്ദരമായൊരു യാത്രയായിരുന്നു മാധവിക്കുട്ടിയുടെ ജീവിതം. സ്വയം കണ്ടെത്തിയ വഴിയിലൂടെ അവർ മാറി സഞ്ചരിച്ചു. പിന്നിട്ട വഴികളിൽ മലയാളികൾക്കായി ഒരു കാവ്യപ്രപഞ്ചം തന്നെ തീർത്തുവച്ചു.
ചെറുകഥകളായിരുന്നു മാധവിക്കുട്ടിയുടെ ഇഷ്ടമേഖല. ജീവിതഗന്ധിയായ ആവിഷ്കാരങ്ങളിലൂടെ കപടസദാചാര വാദത്തെ അവർ പൊളിച്ചെഴുതി. ആത്മകഥാ സ്വഭാവമുള്ള ‘എന്റെ കഥ’ എന്ന കൃതി ഇന്നും വായിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നത് മലയാളികളുടെ കപട സദാചാര ബോധത്തിലേക്ക് അവർ നൽകിയ കടുത്ത പ്രഹരം കാരണം തന്നെയാണ്.
1999 ൽ തന്റെ 65 ആം വയസിൽ മാധവികുട്ടി ഇസ്ലാം മതം സ്വീകരിച്ചു കമല സുരയ്യ ആയി മാറി. ഇത് കേരള സമൂഹത്തിലുണ്ടാക്കിയ കോളിളക്കങ്ങൾ ചില്ലറയല്ല. നിരന്തരമായ ഭീക്ഷണികളും ഊമക്കത്തുകളും കൊണ്ട് മടുത്ത അവർ 2007 ൽ പൂനയിലേക്ക് താമസം മാറി. അവസാനനാളുകൾ പൂനെയിൽ ഇളയമകൻ ജയസൂര്യക്കൊപ്പമായിരുന്നു.
ലോകസാഹിത്യത്തിനു തന്നെ അമൂല്യമായ സംഭാവനകൾ നല്കിയിട്ടാണ് മാധവിക്കുട്ടി മറഞ്ഞു പോയത്. മലയാളത്തിൽ മതിലുകൾ, തരിശുനിലം, നരിച്ചീറുകൾ പറക്കുമ്പോൾ, എന്റെ സ്നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്ടപ്പെട്ട നീലാംബരി, തണുപ്പ്, മാനസി, എന്റെ കഥ, വർഷങ്ങൾക്കു മുൻപ്, ചന്ദന മരങ്ങൾ, മനോമി, ഡയറിക്കുറിപ്പുകൾ, ബാല്യകാലസ്മരണകൾ, നീർമാതളം പൂത്തകാലം, വണ്ടിക്കാളകൾ എന്നിവയും ഇംഗ്ലീഷിൽ സമ്മർ ഇൻ കൽക്കത്ത, ആൽഫബെറ്റ് ഓഫ് ലസ്റ്റ്, ദി ഡിസ്റ്റൻസ്, ഓൾഡ് പ്ലേഹൗസ്, കളക്ടഡ് പോയംസ് എന്നിവയാണ് പ്രധാനകൃതികൾ. 1984 ൽ നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു. ആശാൻ വേൾഡ് പ്രൈസ്, ഏഷ്യൻ പൊയട്രി പ്രൈസ്, കെന്റ് അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ പൊയട്രി എഡിറ്റർ, കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി പ്രസിഡന്റ്, കേരള ഫോറെസ്റ്ററി ബോർഡ് ചെയർമാൻ, പോയറ്റ് മാസികയുടെ ഓറിയന്റൽ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Also Read: കാലയ്ക്ക് തമിഴ് റോക്കേഴ്സിന്റെ ഭീഷണി
പ്രതികരിക്കാൻ ഇവിടെ എഴുതുക