ആലുവയിൽ മഫ്തിയിലുള്ള പോലീസുകാർ യുവാവിനെ മർദിച്ചതിനെതിരെ പ്രതിഷേധിച്ചവർ തീവ്രവാദ ബന്ധമുള്ളവരാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതോടുകൂടി നിയമസഭാ സമ്മേളനത്തിന്റെ അഞ്ചാം ദിവസവും പ്രഷുബ്ധമായി.
ഉസ്മാനെ മർദിച്ചതിനെതിരെ പ്രതികരിച്ച തീവ്രവാദ ബന്ധമുള്ളവരെ പ്രതിപക്ഷം സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന പിണറായി വിജയന്റെ പരാമർശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ഇത് നിരാകരിച്ചു മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരം നൽകുകയായിരുന്നു. സ്പീക്കറുടെ ഈ നടപടി സ്വഭാവിക നീതിയുടെ നിഷേധമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കാണോ എന്ന പരാമർശത്തിലൂടെ ആലുവക്കാരെ മുഴുവൻ മുഖ്യമന്ത്രി അപമാനിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിനെ ഭീകരവിരുദ്ധ നിലപാട് പഠിപ്പിക്കാൻ പിണറായി വിജയൻ വളർന്നിട്ടില്ല എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എന്നാൽ പ്രതിപക്ഷ എം എൽ എ മാരോ ആലുവക്കാർ മുഴുവനുമോ തീവ്രവാദ ബന്ധമുള്ളവരാണെന്ന് താൻ പറഞ്ഞിട്ടില്ല എന്നും അതേസമയം ആലുവയിൽ പോലീസിനെതിരെ സംഘർഷമുണ്ടാക്കിയ ചിലർക്ക് തീവ്രവാദ ബന്ധമുള്ളത് വസ്തുതയാണെന്നും പിണറായി വിജയൻ പിന്നീട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക