കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാനിരക്ക് കുറച്ചു. സ്പെഷാലിറ്റി ഒ.പി ഉള്‍പ്പെടെ ഒ.പി സേവനം സൗജന്യമാക്കി. ജനറല്‍ വാര്‍ഡുകളില്‍ ചികിത്സ തേടുന്ന രോഗികളുടെ ബെഡ് ചാര്‍ജ് ഒഴിവാക്കി. പ്രൊസീജര്‍ ചാര്‍ജുകളില്‍ 50 ശതമാനവും ലാബ് ചാര്‍ജുകളില്‍ 20 ശതമാനവും ഇളവ് ലഭിക്കും. മരുന്നുകള്‍ക്ക് പരമാവധി 50 ശതമാനംവരെ ഇളവ് ലഭിക്കും. സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ആശ്രിതര്‍ക്കും ഇപ്പോള്‍ നല്‍കിവരുന്ന ഇളവ് തുടരാനും നിശ്ചയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21 മുതല്‍ പുതിയ തീരുമാനം നടപ്പില്‍വരുത്തി എന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. സുധാകരന് അറിയിച്ചു. വിവിധ ആശുപത്രികളുമായി താരതമ്യംചെയ്യുമ്പോള്‍ കുറഞ്ഞനിരക്കാണ് പരിയാരത്തുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഴക്കാലം മുന്‍നിര്‍ത്തി ഈ നിരക്കിലും കുറവുവരുത്തി രോഗികള്‍ക്ക് ആശ്വാസം നല്കാന് തീരുമാനിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ചികിത്സാനിരക്കിലെ ഇളവ് തുടരും.
അതേസമയം, വിവിധ ചികിത്സാപദ്ധതികള്‍ പ്രകാരം പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാവില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മഴക്കാല രോഗപ്രതിരോധ സെല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ സൂപ്രണ്ട് അധ്യക്ഷനായ സെല്ലില്മുഴുവന് വിഭാഗങ്ങളില്‍നിന്നുമുള്ള ഡോക്ടര്‍മാര്‍ അംഗങ്ങളായിരിക്കും. െഡങ്കിപ്പനി ഉള്‍പ്പെടെ മഴക്കാലരോഗങ്ങളും പകര്‍ച്ചവ്യാധികളും പടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക