രണം പോലത്തെ ഒരു ചിത്രം ചിലപ്പോൾ പരാജയമായേക്കാമെന്ന് പൊതുവേദിയിൽ പറഞ്ഞ നടൻ പൃഥ്വിരാജിനെതിരെ രണം നിർമ്മാതാവ് ബിജു ലോസൺ രംഗത്ത്. തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെക്കുറിച്ച് പൃഥ്വി ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും പരീക്ഷണമായിരുന്നെങ്കിൽ അത് സ്വന്തം കാശ് മുടക്കി നിർമ്മിക്കണമായിരുന്നെന്നും ബിജു പറഞ്ഞു. പൊതുവേദിയിൽ പൃഥ്വിരാജ് ഇത്തരമൊരു പ്രസ്താവന നടത്തിയതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. കഴിഞ്ഞ ദിവസം രണത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ റഹ്മാനും പൃഥ്വിയുടെ പരാമർശത്തിൽ പരോക്ഷമായി അതൃപ്തിയറിയിച്ചിരുന്നു.
പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതില്‍ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ശരാശരി ആയിരുന്നുവെന്നും ഒരു പ്രേക്ഷകന് ബിജു ലോസണെ ടാഗ് ചെയ്തുകൊണ്ട്
അഭിപ്രായപ്പെടുകയുണ്ടായി. ഈ കമന്റിന് മറുപടി നല്‍കിയാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്.
ബിജുവിന്റെ വാക്കുകൾ
“ശരിയാണ്. ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മിക്കണമായിരുന്നു. അല്ലാതെ നിര്‍മാതാവിന്റെ പണമായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നത്. സിനിമയ്ക്കു ശരാശരി പ്രതികരണമാണ്. പക്ഷേ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഒരു പൊതുവേദിയില്‍ അങ്ങനെ പറയാന്‍ പാടില്ലെന്നായിരുന്നു.”
നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രം ബിജുവിന് പുറമെ ആനന്ദ് പയ്യന്നൂര്‍, റാണി എന്നിവരും കൂടി ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക