ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സമൂഹമാധ്യമത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു.
ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി നില്ക്കുന്ന അയ്യപ്പഭക്തന്റെ നെഞ്ചില്‍ പൊലീസുകാരന് ചവിട്ടുന്ന ചിത്രവും കഴുത്തിനു നേരെ അരിവാള്‍ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവുമാണ് ഫേയ്സ്ബുക്കില്‍ രാജേഷ് പ്രചരിപ്പിച്ചത്.
മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്ബകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര് കുറുപ്പിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
മധു കൃഷ്ണ എന്ന സുഹൃത്ത് ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്ന വിശദീകരണത്തോടെയായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത്. രാജേഷ് കുറുപ്പ് തന്നെയാണ് ഫോട്ടോ ഷൂട്ടില്‍ ശബരിമല തീര്‍ത്ഥാടകനായി അഭിനയിച്ചിരിക്കുന്നതും.
സംഭവം വിവാദമായതോടെ ഫേയ്സ്ബുക്കില്‍ നിന്ന് രാജേഷ് ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു. രാജേഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു.
കേരള പൊലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക