തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ചു. തിങ്കളാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. കൊടങ്ങാവിള കാവുവിള വീട്ടില്‍ സനലാണ് (32) മരിച്ചത്. മരിച്ച സനല്‍ ഇലക്ട്രീഷ്യനാണ്. മഫ്തിയിലെത്തിയ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാറാണ് യുവാവിനെ തള്ളിയിട്ടത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്.
ഒരു വീടിന് മുന്നില്‍ മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധം കാര്‍ പാര്‍ക്കു ചെയ്ത പോയ ശേഷം കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈ.എസ്.പിയും സമീപവാസിയായ സനലും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. മഫ്തിയിലായതിനാല്‍ ഡിവൈ.എസ്.പിയെ തിരിച്ചറിയാന്‍ സനലിന് കഴിഞ്ഞില്ല. തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര പോലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിനിടെ ഡിവൈ.എസ്.പിയെ സുഹൃത്ത് ബിനു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി. മാത്രമല്ല ഡിവൈ.എസ്.പിയുടെ കാറും മാറ്റി.
അതിനിടെ പരിക്കേറ്റ യുവാവിനെ ഡിവൈ.എസ്.പി ആശുപത്രിയിലെത്തിച്ചില്ലെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടും നാട്ടുകാര്‍ കൊടങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രി വൈകിയും റോഡ് ഉപരോധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നെയ്യാറ്റിന്‍കര താലൂക്കില്‍ ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറുമണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക