ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃപ്തി ദേശായിയെ പോലുള്ളവർക്ക് പിന്നിൽ ആരാണെന്ന് പകൽപോലെ വ്യക്തമാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സർക്കാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം യു ഡി എഫ് ബഹിഷ്കരിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പോസ്റ്റ്.
കടകംപള്ളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം;
ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിന് ഇല്ല. ഇന്നത്തെ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഇക്കാര്യം വ്യക്തമാക്കി. എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന നിലപാട് ഇടതുമുന്നണിക്കുമില്ല. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ സർക്കാരോ എൽഡിഎഫോ ഒന്നും ചെയ്തിട്ടില്ല. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നിൽ ആരാണെന്നത് പകൽ പോലെ വ്യക്തമാണ്.
സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സർക്കാരിന് നിലപാടെടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പ്രശ്നങ്ങൾ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാൻ വേണ്ട കാര്യങ്ങൾ ദേവസ്വം ബോർഡ് ആലോചിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക