യുഎഇ തലസ്ഥാനമായ അബുദബിയിലെ കോടതി വ്യവഹാരങ്ങള്‍ ഇനി ഹിന്ദിയിലും നിര്‍വഹിക്കാം. അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദിയെ കൂടി അംഗീകരിക്കാനുള്ള സുപ്രധാന തീരുമാനം അബൂദബി ജൂഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് കൈക്കൊണ്ടതോടെയാണിത്.
രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ക്ക് നിയമനടപടികളെ കുറിച്ച് വ്യക്തത ഉണ്ടാവുന്നതിനു വേണ്ടിയാണ് ഈ തീരുമാനം.
യുഎഇയിലെ അഞ്ച് ദശലക്ഷം വരുന്ന ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും പ്രവാസികളാണെന്നാണ് കണക്ക്. ഇവിടത്തെ ഇന്ത്യന്‍ പ്രവാസികളാവട്ടെ ജനസംഖ്യയുടെ 30 ശതമാനം വരും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വലിയ ആശ്വാസകരമായ നടപടിയാണിത്.നീതിന്യായ നടപടികളില്‍ സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഡിപ്പാര്‍ട്ട്മെന്റ് അണ്ടര്‍ സെക്രട്ടരി യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു.
അറബി ഇതര ഭാഷകളില്‍ കോടതി വ്യവഹാരങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. 2018 നവംബറില്‍ ഇംഗ്ലീഷ് കൂടി ഔദ്യോഗിക കോടതി ഭാഷയായി അംഗീകരിച്ചുകൊണ്ടായിരുന്നു ഇത്. അതിനു മുമ്പ് കോടതിയില്‍ സമര്‍പ്പിക്കുന്ന മുഴുവന്‍ രേഖകളും അറബിയിലായിരിക്കണമെന്നതായിരുന്നു നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക