കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റിനിർത്താനാകാത്ത രാഷ്ട്രീയ വ്യക്തിത്വം തന്നെയാണ് അമിത് അനിൽചന്ദ്ര ഷാ. ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ സൂത്രധാരൻ എന്ന വിശേഷണവും അമിത് ഷായിക്ക് നൽകാം. ബിജെപി യുടെ ഓരോ വിജയക്കുതിപ്പിലും അമിത് ഷായുടെ പങ്ക് വലുതാണ്.
1964 ൽ ഒക്ടോബർ 22 നു ബോംബെയിലെ ഒരു ഗുജറാത്തി-ബനിയ കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്. പിതാവ് അനിൽചന്ദ്ര ഷാ ഒരു ബിസിനസ്സുകാരനായിരുന്നു. ബോംബെയിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ഉപരിപഠനത്തിനായി ഗുജറാത്തിലേക്ക് പോയി. അഹമ്മദാബാദിലെ യു.സി.ഷാ കോളേജിൽ ബയോകെമിസ്ട്രിയിൽ അദ്ദേഹം പ്രവേശനം നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം, പിതാവിനെ വ്യാപാരത്തിൽ സഹായിക്കാൻ തുടങ്ങി. അഹമ്മദാബാദിലെ സഹകരണ സംഘങ്ങളിൽ ഓഹരി ദല്ലാളായും അമിത് ജോലി ചെയിതു.
പഠനത്തിനൊപ്പം എബിവിപിയുടേയും ആർഎസ്എസിന്റേയും പ്രവർത്തനത്തിൽ സജീവമായ അമിത്ഷാ അഹമ്മദാബാദിൽ വച്ച് 1982 -ൽ തന്റെ പതിനെട്ടാം വയസിൽ നരേന്ദ്രമോദിയെ കണ്ടുമുട്ടുകയുണ്ടായി. പിന്നീട് 1991 -ലെ പൊതു തെരഞ്ഞെടുപ്പിൽ അദ്വാനിയുടെ മുഖ്യപ്രചാരകൻ അമിത് ഷാ ആയിരുന്നു. അങ്ങനെ പടിപടിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ അമിത്ഷാ നിലയിപ്പിച്ചുകഴിഞ്ഞു.
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷാക്കായിരുന്നു. മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ച് ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി. ഈ വിജയത്തോടെ, അമിത് ഷാ, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കൂടാതെ ഷൊറാബ്ദീൻ കൊലക്കേസ് , ഗുജറാത്ത് കലാപം, സനൂപ് ഗേറ്റ് തുടങ്ങിയ വിവാദങ്ങളിലൂടെയും രാഷ്ട്രീയത്തിൽ അമിത്ഷാ കടന്നുപോവുകയുണ്ടയി.
ഇന്ത്യ രാഷ്ട്രീയത്തിൽ ഇതുവരെ കാണാത്ത കൂട്ടുകെട്ടാണ് മോദിയും അമിത്ഷായും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ രാഷ്ട്രീയം കണ്ടത് ഈ രണ്ടു നേതാക്കളുടെ മാനസിക രസതന്ത്രത്തിന്റെ വിജയമാണ്. സംഘടനയുടെ കടിഞ്ഞാൺ അമിത്ഷായുടെ കയ്യിൽ ഭദ്രമായപ്പോൾ പാർലമെന്ററി രംഗത്തെ പടക്കുതിരയായി നരേന്ദ്ര മോദി അധികാര രാഷ്ട്രീയത്തിന്റെ അശ്വവേഗങ്ങൾ താണ്ടി. ഇതിനുമുമ്പ് ഇത്തരമൊരു കൂട്ടുകെട്ട് ഇന്ത്യൻ ജനാധിപത്യം കണ്ടിട്ടില്ല.
സംഘടനാതലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തി, ‘കോൺഗ്രസ് മുക്ത് ഭാരത്’ എന്ന ലക്ഷ്യവും മുദ്രാവാക്യവും മുന്നോട്ടുവച്ച്, അത് ഏതാണ്ട് നടപ്പാക്കി അതിശക്തനായ നേതാവായി മാറിയ അമിത് ഷാ ഭരണരംഗത്തേക്കെത്തുമ്പോൾ കൃത്യമായി അധികാരം, മോദിയിലും അമിത് ഷായിലുമൊതുങ്ങും എന്ന കാര്യവും ഉറപ്പാവുകയാണ്.
ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഭരണതലത്തിലേക്ക് വന്ന അമിത് ഷായ്ക്ക് ആഭ്യന്തരവകുപ്പാണ് ലഭിച്ചത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അമിത് ഷാ ബിജെപി സംസ്ഥാനാധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോൾ ഇനി ആര് എന്നതും നിർണായകമാവും. നേരത്തേ അമിത് ഷായുടെ അഞ്ച് വർഷത്തെ കാലാവധി ജനുവരിയിൽ അവസാനിച്ചിരുന്നു. എന്നാൽ കൊൽക്കത്തയിൽ ചേർന്ന ബിജെപി ദേശീയ സമ്മേളനം അമിത് ഷായെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു. അങ്ങനെ കടന്ന് പോകുന്നു ബിജെപിയുടെ ചാണക്യൻ അമിത് ഷായുടെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക