തിരുവനന്തപുരം: സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യമെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് സി.ദിവാകരന് പറഞ്ഞു. വെളിയം ഭാര്‍ഗവന്റേയും സി.കെ.ചന്ദ്രപ്പന്റേയും വി.എസ്.അച്യുതാനന്ദന്റേയും ശൈലിക്ക് പിന്തുടര്ച്ചയുണ്ടാകുന്നില്ല. നേതാക്കളില്‍ നിന്ന് ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ദിവാകരന് പ്രമുഖ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പുതോല്‍വി ഇടതുപക്ഷത്തിന് പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസികളുടെ വികാരം വൃണപ്പെടുത്തരുതെന്നും പ്രവര്‍ത്തനശൈലി മാറണമെന്നും ദിവാകരന് പറഞ്ഞു. രാഷ്ട്രീയപക്വത കാട്ടിയാല്‍ ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസികള്‍ എതിരായത് ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. എതിര്‍ചേരി തെറ്റിദ്ധാരണ പരത്തിയത് പ്രതിരോധിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയോടൊപ്പം നിന്നിരുന്ന വിഭാഗം എതിര്‍ചേരിയുടെ പ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇതുമൂലം പരമ്ബരാഗതമായി പാര്‍ട്ടിക്ക് വോട്ടുചെയ്ത വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ല. പ്രചാരണ സമയത്ത് വേണ്ട രീതിയില്‍ മനസ്സിലാക്കാനോ, പ്രതിരോധിക്കാനോ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക