കേരളത്തില്‍ 45 മീറ്ററില്‍ ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണു പ്രശ്നപരിഹാരം.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം വഹിക്കാമെന്ന് കേരളം ഉറപ്പുനല്‍കിയതായി അദ്ദേഹം അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് അതോറിറ്റി ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി നടപടികള്‍ക്ക് അന്തിമരൂപം നല്‍കും.
കോഴിക്കോട് ബൈപ്പാസിന്റെ നിര്‍മാണം ഉടന്‍ തുടങ്ങാമെന്നും ഗഡ്കരി ഉറപ്പു നല്കി. വടക്കഞ്ചേരി-തൃശ്ശൂര്‍ ദേശീയപാതയിലെ കുതിരാന്‍ തുരങ്കനിര്‍മാണം സ്തംഭിച്ചതും ചര്‍ച്ചയായി. കരാറുകാരന് പണി ഉപേക്ഷിച്ചതാണു കാരണം.
ഇക്കാര്യത്തില്‍ ബദല്‍ നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. തുരങ്കനിര്‍മാണത്തില്‍ സംസ്ഥാന വനംവകുപ്പിന്റെ തടസ്സം നീക്കാന്‍ ഉടന്‍ നടപടിയെടുക്കും.
കാസര്‍കോട്-ചെങ്കള വരെയുള്ള പാതയുടെ നിര്‍മാണവും ഉടന്‍ തുടങ്ങാവുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന് ജൂണ്‍ 15ന് നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനം അറിയിച്ചിരുന്നു. 50 ശതമാനം വഹിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ മുന്‍ നിലപാട്- മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക