മണിപ്പൂര്‍: സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം മണിപ്പൂരിലെ നാഗാ വിഭാഗക്കാര്‍ നാഗാ ദേശീയ പതാക ഉയര്‍ത്തി 73ാം നാഗാ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.യുണൈറ്റഡ് നാഗാ കൗണ്‍സില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ‘നാഗാ ദേശീയ പതാക ഉയര്‍ത്തി.വലിയ ജനപങ്കാളിത്തമാണ് ഇത്തവണ ഉണ്ടായത്.
നാഗാലാന്റിനെ പ്രത്യേക രാഷ്ട്രമായി നിര്‍ത്തണമെന്നു വാദിക്കുന്ന നാഗാ നാഷണല്‍ കൗണ്‍സില്‍ 1947 ആഗസ്റ്റ് 14ന് തങ്ങളുടെ സ്വാതന്ത്ര്യദിനം ഇന്നാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അന്നു മുതല്‍ വിവിധ ഭാഗങ്ങളിലുള്ള നാഗാ വിഭാഗക്കാര്‍ ഈ ദിവസം സ്വാതന്ത്ര്യദിനമായി ആഘോഷിച്ചുവരാറുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്കാരിലേക്ക് അധികാരകൈമാറ്റം നടന്നാലും തങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പിക്കാനായിരുന്നു അത്തരമൊരു പ്രഖ്യാപനമെന്നാണ് ഇവരുടെ വാദം.
കടോമി പൊതുമൈതാനത്ത് നാഗാ പീപ്പിള്‍സ് ഓര്ഗനൈസേഷന് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ നാഗാലന്റിന്റെയും മ്യാന്മറിന്റെയും സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് നാഗാ വിഭാഗക്കാര്‍ പങ്കുചേര്‍ന്നു. ‘ഒരേ ലക്ഷ്യം, ഒരേ ഭാഗധേയം’ എന്ന ആശയത്തിനു കീഴിലായിരുന്നു നാഗാ വിഭാഗക്കാര്‍ അണിനിരന്നത്.
നാഗാ പീപ്പിള്‍സ് മൂവ്മെന്റ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സെക്രട്ടറി ജനറല്‍ നീഗുലു ക്രോം ചടങ്ങില്‍ പ്രത്യേക അതിഥിയായിരുന്നു. അദ്ദേഹം ‘നാഗാ ദേശീയ പതാക’ ഉയര്‍ത്തിയാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. അതിനുശേഷം നാഗാ തദ്ദേശ നേതാക്കള്‍ പ്രസംഗിക്കുകയും ‘നാഗാ ദേശീയ ഗാനം’ ആലപിക്കുകയും ചെയ്തു.
കശ്മീരിലെ നിലവിലെ സാഹചര്യമാണ് ഇത്രയും വലിയ ജനപങ്കാളിത്തത്തിന് കാരണമെന്ന് നീഗുലു ക്രോം അഭിപ്രായപ്പെട്ടു. കാശ്മീർ വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകൾ ജങ്ങളിലുണ്ടാക്കിയ ഭയമാണ് പരിപാടിയിലെ വൻ ജനാവലിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക