ബംഗളൂരു: പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പതിനഞ്ചുകാരിയായ മകള്‍ അറസ്റ്റില്‍. പ്രണയം ചോദ്യം ചെയ്ത് പിതാവ് മകളെ മര്‍ദ്ദിച്ചിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി പിതാവിനെ കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്തുവെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നു പുക ഉയരുന്നത് കണ്ട് സമീപവാസികള്‍ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെടുത്തത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മാതാവും സഹോദരനും പുതുച്ചേരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പെണ്‍കുട്ടി സമീപത്തെ ബന്ധുവീട്ടില്‍ ഭക്ഷണം കഴിക്കാനും പോയിരുന്നു. തുടന്നു പോലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍നിന്നുമാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ പ്രണത്തെ ചോദ്യം ചെയ്തതില്‍ നിന്നും ഉണ്ടായ ദേഷ്യത്തിലാണ് പിതാവിനെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടി സമ്മതിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടി പിതാവിന് മയക്കുമരുന്ന് നല്‍കുകയും ബോധം നഷ്ടപ്പെട്ട ഇയാളെ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്നു നിരവധി തവണ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക