ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ശ്രീനഗറില്‍ പോലീസ് തടഞ്ഞു.
നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തടഞ്ഞുവെച്ച സംഘത്തെ തിരിച്ചയക്കുകയും ചെയ്തു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, തിരുച്ചി ശിവ (ഡിഎംകെ), മനോജ് ഝാ (ആര്‍ജെഡി), ദിനേഷ് ത്രിവേദി(എന്‍സിപി) എന്നിവരാണു കാഷ്മീര്‍ സന്ദര്‍ശിക്കാനെത്തിയ മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണിത്.
തടങ്കലിലുള്ള നേതാക്കളെയും, ജനങ്ങളെയും കണ്ട് സ്ഥിതി നേരിട്ട് വിലയിരുത്തുകയെന്നതാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കാശ്മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ഭരണകൂടം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള അവസ്ഥ വിലയിരുത്താന്‍ ഇവിടം സന്ദര്‍ശിക്കണമെന്ന ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുലും സംഘവും പുറപ്പെടാന്‍ തീരുമാനിച്ചത്.
സന്ദര്‍ശനത്തിനായി പ്രത്യേകം വിമാനം തയ്യാറാക്കാമെന്നും ഗവര്‍ണര്‍ രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍, വിമാനം ഒന്നും വേണ്ടെന്ന് വ്യക്തമാക്കിയ രാഹുല്‍ സ്വതന്ത്രമായി കാശമീര് സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക