ക്യൂവില്‍ നില്‍ക്കാതെ അകത്ത് പ്രവേശിക്കാനും മടിയും സുരക്ഷാ പരിശോധനയില്‍ നിന്നു രക്ഷനേടാനുമായും പൈലറ്റിന്റെ വേഷത്തില്‍ എത്തിയ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഡല്‍ഹി സ്വദേശിയായ രാജൻ മഹ്ബൂബാനി (48) എന്നയാളെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്.
വിമാനത്താവളത്തിന്റെ പുറപ്പെടൽ ഗേറ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലുഫ്താന്‍സ എയർലൈൻസ് പൈലറ്റിന്റെ യൂണിഫോമിലാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയത്. കൊൽക്കത്തയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിൽ കയറാൻ പോവുകയായിരുന്നു ഇയാള്‍. കൂടുതൽ അന്വേഷണത്തിനായി ഇയാളെ ഡല്‍ഹി പൊലീസിന് കൈമാറി.
ജർമ്മൻ എയർലൈൻസിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ (സി.എസ്.ഒ) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.ഐ.എസ്.എഫ് നടപടി. ലുഫ്താൻസ എയർലൈന്‍സ് പൈലറ്റിന്റെ വേഷത്തില്‍ ഒരു യാത്രക്കാരന് സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ആയിരുന്നു മുന്നറിയിപ്പ്.
വസന്ത് കുഞ്ച് പ്രദേശത്ത് താമസിക്കുന്ന ഇയാളുടെ കൈവശം ലുഫ്താൻസ എയർലൈൻസ് ക്യാപ്റ്റന്റെ വ്യാജ ഐഡി കാർഡുമുണ്ടായിരുന്നു. വിമാനത്താവളങ്ങളിൽ സവിശേഷ പരിഗണന നേടാനാണ് ഇയാള്‍ ഇത് ഉപയോഗിച്ചിരുന്നത്. വിമാനയാത്രയിൽ യൂട്യൂബ് വീഡിയോകൾ ഷൂട്ട് ചെയ്യാറുണ്ടെന്നും ബാങ്കോക്കിൽ നിന്നാണ് ലുഫ്താൻസ പൈലറ്റിന്റെ വ്യാജ ഐഡി കാർഡ് കൈവശപ്പെടുത്തിയതെന്നും രാജന് വെളിപ്പെടുത്തി.
ഇതേസമയം, ഇയാള്‍ പൈലറ്റിന്റെ വേഷത്തില്‍ മാത്രമല്ല, മറ്റു പല ഉന്നത ഉദ്യോഗസ്ഥരുടെയും വേഷത്തില്‍ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പട്ടാള കേണലിന്റെ വേഷത്തിലുള്ള ഇയാളുടെ ചിത്രങ്ങൾ രാജന്റെ ഫോണിൽ ഉണ്ട്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിലും ഇയാള്‍ വ്യത്യസ്ത യൂണിഫോമുകള്‍ ധരിച്ച് ചിത്രീകരിച്ച വീഡിയോകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ, താൻ ഒരു സ്ഥിരം യാത്രക്കാരനാണെന്നും സുരക്ഷാ പരിശോധനകളുടെ സമയത്ത് എളുപ്പത്തിൽ ഈ കടമ്പകള്‍ കടക്കാനും സുരക്ഷാ ഏജൻസികളിൽ നിന്നും എയർലൈൻസിൽ നിന്നും മുൻഗണന നേടാനും അന്താരാഷ്ട്ര എയർലൈനുകളുടെ പൈലറ്റായി ആൾമാറാട്ടം നടത്താറുണ്ടെന്ന് രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക