ന്യൂഡല്‍ഹി: ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. ഒരു സ്വകാര്യ മലയാളം ചാനലിനോടാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സമിതി ചെയര്മാന് കീര്‍ത്തി ആസാദ് പ്രചാരണത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും വലിയ പരാജയമായിരുന്നുവെന്നും ഡല്‍ഹി കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാതെ ഒരു പ്രശ്നവും പരിഹരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നിലവിലെ ഡല്‍ഹി ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന് അധികം വൈകാതെ തന്നെ ഹൈക്കമാന്റിനോട് ആവശ്യപ്പെടുമെന്നും കേരളത്തിലേക്ക് മടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന ശേഷമാണ് പി.സി ചാക്കോ ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.
ഡല്‍ഹി നിയമസഭാ വോട്ടെടുപ്പ് അവസാനിച്ച വേളയില്‍ പ്രമുഖ മാദ്ധ്യമങ്ങളുടേതായി പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം വിരല്‍ ചൂണ്ടിയത് ആം ആദ്മി പാര്‍ട്ടിയുടെ ഗംഭീര വിജയത്തിലേക്കായിരുന്നു. അതേസമയം, തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ പ്രധാന എതിരാളിയായ ബി.ജെ.പിക്ക് 26 മുതല്‍ ഒന്‍പത് സീറ്റുകള്‍ വരെ മാത്രം ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് പ്രമുഖ ചാനലുകള്‍ പ്രവചിക്കുന്നത്. അതേസമയം ആം ആദ്മി 61 സീറ്റുകള്‍ വരെ നേടുമെന്നും മാദ്ധ്യമങ്ങള്‍ പ്രവചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക