2020 നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ഡൽഹിയുടെ അനിഷേധ്യ നേതാവായി മാറുകയാണ് അരവിന്ദ് കെജ്രിവാള്. സമരം ചെയ്യുന്ന മുഖ്യമന്ത്രി എന്നതിൽ നിന്ന് ക്ഷേമം നടപ്പാക്കുന്ന മുഖ്യമന്ത്രിയായി അദ്ദേഹം വളർന്നുവെന്ന് ജനങ്ങൾ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് ഈ വിജയം.
2015ൽ 67 സീറ്റുകൾ നേടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന അരവിന്ദ് കെജ്രിവാൾ ഭരണത്തിന്റ തുടക്കത്തിൽ കേന്ദ്ര സർക്കാരുമായി നിരന്തരം കലഹത്തിലായിരുന്നു. കേന്ദ്രത്തിനെതിരെ അദ്ദേഹം നടുറോഡിൽ നിരാഹാരമിരുന്നു.
രാഷ്ട്രീയ പക്വത ഇല്ലാത്ത നേതാവെന്ന് ബി.ജെ.പി കളിയാക്കി. പാർട്ടിയിലെ സ്ഥാപക നേതാക്കളിൽ പലരും കെജ്രിവാൾ ഏകാധിപതിയെന്ന് ആരോപിച്ചു പാർട്ടി വിട്ടു. അപ്പോഴും അണികളെ പിടിച്ചു നിർത്താൻ കെജ്രിവാളിനായി. ക്ഷേമരാഷ്ട്രീയം മുന്നിൽ വെച്ച് സാധാരണക്കാരെയും ദരിദ്രരെയും ആകർഷിക്കാൻ കഴിഞ്ഞതാണ് ഇപ്പോഴത്തെ വിജയത്തിന് കാരണം.
ബി.ജെ.പിയുടെ വർഗീയ അജണ്ടകൾക്ക് മുന്നിൽ കുറ്റകരമായ മൗനം പാലിച്ചു എന്നതാണ് കെജ്രിവാളിനെതിരായ ഏറ്റവും വലിയ വിമർശനം. പൊലീസിന്റെ അധികാരം തന്നാൽ ശാഹീൻ ബാഗ് സമരക്കാരെ മാറ്റാൻ കഴിയുമെന്ന പരാമർശമടക്കം ഹിന്ദു വോട്ടുകൾ വഴുതി പോകാതിരിക്കാനുള്ള ശ്രമമായി വിലയിരുത്തപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക