കോട്ടയം: കോട്ടയത്തെ പ്രസിദ്ധമായ തിരുനക്കര ശിവക്ഷേത്രത്തില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ അന്വേഷണം ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച്. വടക്കേനട സമീപത്തുള്ള ഗാര്‍ഡ് റൂമിന് അരികിലൂടെ മതില് ചാടി കടന്നാവണം കള്ളന് കയറിയത് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മങ്കി കാപ്പ് ധരിച്ചെത്തിയതിനാല്‍ മോഷ്ടാവിന്റെ മുഖം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ല. പുലര്‍ച്ചെ എത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.
മഹാദേവക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. ചുറ്റുമതിലിനുള്ളില്‍ ശിവന്റെ ശ്രീകോവിലിനു മുന്നിലെ രണ്ടു കാണിക്കവഞ്ചിയും, അയ്യപ്പന്റെ ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചിയുമാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 1.30 ഓടെയാണ് മോഷണം നടന്നത്. പുലര്‍ച്ചെ സുരക്ഷാ ജീവനക്കാരന്റെ മുറി പുറത്ത് നിന്ന് പൂട്ടിയാണ് മോഷണം നടന്നത്. അഞ്ച് ഭണ്ഡാരങ്ങളിലെ പണം നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഭണ്ഡാരത്തില് നിന്നും കറന്‍സി നോട്ടുകള്‍ മാത്രമാണ് കൊണ്ടു പോയത്. നാണയത്തുട്ടുകള്‍ പൂര്‍ണമായും ഭണ്ഡാരത്തില് തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. ഏകദേശം അര മണിക്കൂറോളം മോഷ്ടാവ് മതില്‍ക്കെട്ടിനുള്ളില്‍ കറങ്ങി നടന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക