കാബുള്‍: അഫ്ഗാനിസ്താനിലെ കാബൂളില്‍ റാലിക്ക് നേരെയുണ്ടാായ ബോംബാക്രമണത്തില്‍ 27 പേര് മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടും. 29ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം.
യു.എസും ആഗോള ഭീകരസംഘടനയായ താലിബാനും തമ്മിലുണ്ടായ ഉടമ്പടിക്കു ശേഷമുണ്ടായ ആദ്യത്തെ പ്രധാന ആക്രമണമാണിത്. 14 മാസംകൊണ്ട് അഫ്ഗാനിലെ യു.എസ്. സൈനികരെയെല്ലാം പടിപടിയായി പിന്‍വലിക്കാനുള്ള ചരിത്രപരമായ ഉടമ്പടിയില്‍ അടുത്തിടെയാണ് യുഎസ് ഒപ്പുവെച്ചത്.
രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളില്‍ പലരും പങ്കെടുത്ത ചടങ്ങിനു നേരെയാണ് ആക്രമണമുണ്ടായത്. നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന് ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പൊടുന്നനെ തോക്കുധാരികളുടെ ആക്രമണുണ്ടായത്. തലനാരിഴക്കാണ് അദ്ദേഹം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് താലിബാന് അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക