ഹൈദരാബാദ് : രാജ്യത്ത് സമൂഹ വ്യാപനത്തിന്റെ ആശങ്കകൾ ഉയരുന്നതിനിടെ ആന്ധ്രാപ്രേദേശിൽനിന്ന് ഇതാ ഭീതിപ്പെടുത്തുന്ന ഒരു റിപ്പോർട്ട്.
ആന്ധ്രയിലെ വിജയവാഡയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 50 ശതമാനവും അഞ്ജാത കേന്ദ്രങ്ങളിൽനിന്നും പടർന്നതാണെന്നാണ് റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചവരിൽ മിക്കവർക്കും യാതൊരു രോഗലക്ഷണങ്ങളും ഇല്ലായിരുന്നെന്ന് ആന്ധ്രയിലെ കൃഷ്ണ ജില്ല കലക്ടർ വ്യക്തമാക്കി.
എല്ലാവർക്കും കോവിഡ് പരിശോധന വേണ്ടെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെ രാജ്യത്തു രോഗം സ്ഥിരീകരിച്ച 80% ആളുകൾക്കും രോഗ ലക്ഷണമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് പറഞ്ഞിരുന്നു.
വൈറസ് പിടിപെട്ടതിന്റെ ലക്ഷണങ്ങൾ കാട്ടാത്തവരാണു നല്ലൊരു ശതമാനം രോഗികളുമെന്നു വ്യക്തമാക്കിയ ഐസിഎംആർ ഹെഡ് സയിന്റിസ്റ്റ് രാമൻ ആർ. ഗംഗാഖേദ്ക്കർ, ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും വ്യക്തമാക്കി.
കൃഷ്ണ ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് വിജയവാഡയിലാണ്. വിജയവാഡ നഗരം കോവിഡിന്റെ ഹോട്ട്ബെഡായി മാറിയെന്നാണ് കലക്ടർ ഇംതിയാസ് പറഞ്ഞത്. വിജയവാഡ സ്ഥിതി ചെയ്യുന്ന കൃഷ്ണ ജില്ലയിൽ തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തത്.
‘സമൂഹവ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുന്നുണ്ട്. വിജയവാഡയിൽ മാത്രമായി 72 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച മാത്രം 30 പേർക്കും. എവിടെനിന്നാണ് ഇവർക്ക് വൈറസ് ബാധയേറ്റതെന്ന് വ്യക്തമല്ല. അതാണ് ഏറ്റവും കൂടുതൽ ആശങ്കയുളവാക്കുന്നത്. രോഗം സ്ഥിരീകരിച്ചവർ യാതൊരു യാത്രാചരിത്രമോ രോഗബാധിതരുമായി സമ്പർക്കമോ ഇല്ലാത്തവരാണ്’– ഇംതിയാസ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
പരിശോധന നടത്തിയ 90% ആളുകൾക്കും യാതൊരുവിധ രോഗലക്ഷണങ്ങളും ഇല്ലെന്നാണ് അദ്ദേഹം അറിയിച്ചത്. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമാണു വീടിനു പുറത്തിറങ്ങിയതെന്നാണു രോഗം സ്ഥിരീകരിച്ച മിക്കവരും പറയുന്നതെന്നാണ് പൊലീസ് ഭാഷ്യം. ചില പ്രത്യേക കേസുകളിൽ മാത്രം ഇവരിൽ ചിലർ മെഡിക്കൽ ഷോപ്പുകളിലും ആശുപത്രികളും സന്ദർശിച്ചതായി പറയുന്നു. എന്നാൽ എവിടെ നിന്നാണ് ഇവർക്ക് വൈറസ് ബാധ ഏറ്റതെന്നത് നിഗൂഢമാണ്.
കൃഷ്ണ ജില്ലയിൽ ഇതുവരെ 80 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 722 പേർക്കാണ് രോഗബാധ. വിജയവാഡയിലെ ഓരോ മുക്കും മൂലയും റെഡ് സോണായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് അയൽ പ്രദേശങ്ങളിലാണ്. സംസ്ഥാന സെക്രട്ടറിയേറ്റ്, അസംബ്ലി, മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഢിയുടെ വീടും ക്യാംപ് ഓഫിസും, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്റെ വീട് എന്നിവയെല്ലാം ഈ നഗരത്തിന് 20 കിലോമീറ്റർ പരിധിക്കുള്ളിലാണ്.
18 നിയന്ത്രണ മേഖലകളാണ് വിജയവാഡയ്ക്കുള്ളത്. ഇത് കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം മേയ് 3 വരെ അടച്ചിടും. എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നടപ്പിലാക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നുണ്ടെങ്കിലും മിക്ക പ്രദേശങ്ങളും റെഡ് സോണിൽ ആയതിനാൽ കൂടുതൽ ഇളവുകൾ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്.
സമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതോടെ പ്രദേശത്ത് അതീവ ശ്രദ്ധയാണ് അധികൃതർ പുലർത്തുന്നത്. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുകയും ലോക്ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താനായി ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ആളുകൾ പുറത്തിറങ്ങുന്നത് തടയുന്നതിനായി അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ കൂടുതൽ നടപടികൾ സ്വീകരിച്ചു. റെഡ് സോണുകളിൽ പ്രവർത്തിച്ച മാംസ– മത്സ്യ കടകളെല്ലാം അടപ്പിച്ചു.
വരും ദിവസങ്ങളിൽ ജില്ലയിൽ പ്രധാനമായും വിജയവാഡയിൽ വൻ തോതിലുള്ള പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. ഇതുവരെ 4,500 ഓളം സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 14,000 ത്തോളം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ജില്ലയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്.
പരിശോധന നടത്തുന്നതിനായി ആളുകളെ സംഘങ്ങളായി തിരിച്ചു. ആദ്യം മുതിർന്ന പൗരന്മാരിലും പിന്നീട് കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതിന് സമീപം താമസിക്കുന്നവരുടെയും പരിശോധന നടത്തുമെന്ന് കലക്ടർ അറിയിച്ചു. അതേപോലെ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വികരിക്കുമെന്നും കലക്ടർ അറിയിച്ചു.
‘ആളുകൾ പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യരുതെന്നത് അത്യാവശ്യമാണ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഒരു കേസിൽ ഒരു വ്യക്തിക്ക് 28 ദിവസത്തിനു ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. അയാളുടെ അമ്മയ്ക്കാകട്ടെ അതുകഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷവും. ലോക്ഡൗണിൽ കഴിയുക മാത്രമാണ് ഇത് തടയാനുള്ള ഏക പോംവഴി’– അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക